ജയ് ശ്രീറാം വിളിച്ചതിന് യുവാക്കൾക്ക് ക്രൂര മർദ്ദനം, അള്ളാഹു അക്ബർ വിളിക്കാൻ ആവശ്യപ്പെട്ട് ആക്രമണം

ബെംഗളൂരു : ജയ് ശ്രീറാം വിളിച്ചതിന്റെ പേരിൽ യുവാക്കൾക്ക് ക്രൂര മർദ്ദനം. ബെംഗളൂരു ചിക്കബെട്ടഹള്ളിയിൽ ആയിരുന്നു സംഭവം. യുവാക്കളെ കൊണ്ട് നിർബന്ധിപ്പിച്ച് അള്ളാഹു അക്ബർ വിളിപ്പിച്ചതായും പരാതിയുണ്ട്.

സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. രാമനവമി പ്രമാണിച്ച് കാറിൽ കാവി പതാകയുമായി യാത്ര ചെയ്യുകയായിരുന്ന ബിനായക്, ഡി പവൻ കുമാർ, രാഹുൽ എന്നീ യുവാക്കൾക്കാണ് മർദ്ദനമേറ്റത് . ഇവർ ജയ് ശ്രീറാം വിളിക്കുന്നത് കേട്ട് രണ്ട് ബൈക്കുകളിലായി എത്തിയ മുസ്ലീം യുവാക്കൾ കാർ തടഞ്ഞു നിർത്തി.

ജയ് ശ്രീറാം വിളിക്കരുതെന്നും , അള്ളാഹു അക്ബർ മാത്രം വിളിക്കണമെന്നും യുവാക്കളിൽ ഒരാൾ പറയുന്നത് വീഡിയോയിൽ കാണാം. ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കരുതെന്നും ഇവർ കാറിലുണ്ടായിരുന്ന യുവാക്കളോട് പറഞ്ഞു. യുവാക്കൾ ഇത് ചോദ്യം ചെയ്തതോടെ സംഘം കാറിൽ നിന്നും ഇവരെ പുറത്തേക്ക് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.

സംഘത്തിന്റെ ആക്രമണത്തിൽ അടിയേറ്റ് ഒരു യുവാവിന്റെ തലയ്‌ക്കും , മറ്റൊരു യുവാവിന്റെ മുഖത്തും പരിക്കേറ്റു.സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തതായും ഇതിൽ മൂന്ന് പേർ അറസ്റ്റിലായതായുമാണ് വിവരം.