അറസ്റ്റ് രാഷ്ട്രീയപ്രേരിതം, കള്ളപ്പണമായി ഒരുരൂപ പോലും കണ്ടെത്തിയിട്ടില്ല- അരവിന്ദ് കെജ്‌രിവാൾ

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ ഡിയുടെ വാദമുഖങ്ങൾ തള്ളി സുപ്രിംകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് കെജ്‌രിവാൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഗോവ നിയമസഭാ തെരെഞ്ഞെടുപ്പിൽ മദ്യനയ അഴിമതിപ്പണം ചെലവഴിച്ചു എന്ന ഇ ഡി യുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കെജ്‌രിവാൾ വാദിച്ചു. ആം ആദ്മിയുടെ ബന്ധപ്പെട്ട് ഒരു രൂപ പോലും കള്ളപ്പണമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൗത്ത് ​ഗ്രൂപ്പിൽ നിന്ന് എഎപി കോഴ വാങ്ങിയെന്നത് ആരോപണം മാത്രമാണ്. കോഴപ്പണം ​ഗോവ തെരഞ്ഞെടുപ്പിൽ ഉപയോ​ഗിച്ചതിനും തെളിവില്ല. സുപ്രിംകോടതിയിൽ കെജ്രിവാൾ എതിർസത്യവാങ്മൂലം ഫയൽ ചെയ്തു. അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹരജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിലവിൽ തിഹാർ ജയിലിലാണ്.