ആലപ്പുഴ : വിഷു ആഘോഷിക്കാൻ അമ്മയോടോപ്പം ബന്ധു വീട്ടിൽ പോയ ഏഴുവയസുകാരി തോട്ടിൽ വീണ് മരിച്ചു. ആലപ്പുഴ നെടുമുടി കളരിപറമ്പിൽ തീർത്ഥയാണ് മരിച്ചത്. അമ്മയോടോപ്പം ബന്ധു വീട്ടിൽ പോകുമ്പോൾ കാൽ വഴുതി തോട്ടിൽ വീഴുകയായിരുന്നു.
രാവിലെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടയിലാണ് സംഭവം ഉണ്ടായത്. കുട്ടിയെ രക്ഷിക്കാൻ അമ്മയും തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും മകളെ രക്ഷിക്കാനായില്ല. കുട്ടിയെ കരക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അതേസമയം, പാലക്കാട് വൃത്തിയാക്കിക്കൊണ്ടിരുന്ന കിണറിന്റെ ഭിത്തി ഇടിഞ്ഞ് ഉള്ളിലേക്ക് വീണയാള്‍ മരിച്ചു. കുഴല്‍മന്ദം വെള്ളപ്പാറ പെരുങ്കുന്നം തെക്കേക്കരയിലെ സുരേഷാണ് മരിച്ചത്. കുഴല്‍മന്ദം പോലീസും ആലത്തൂര്‍ അഗ്‌നി രക്ഷാ സേനയും മണ്ണുമാന്തി ഉപയോഗിച്ചും വെള്ളം മോട്ടോര്‍വെച്ച് പമ്പുചെയ്ത് വറ്റിച്ചും നടത്തിയ തിരച്ചിലില്‍ വൈകീട്ട് നാലരയോടെ മൃതദേഹം കണ്ടെത്തി.
ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കിണറിൽ അകപ്പെട്ട സുരേഷിനെ രണ്ട് മണിക്കൂറിലധികം കഴിഞ്ഞാണ് രക്ഷിക്കാനായത്. പഞ്ചായത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ മറ്റ് നാല് പേർ രക്ഷപ്പെട്ടു.