മൃതദേഹം നാട്ടിലെത്തുന്ന ദിവസം വിളിച്ച് അന്വേഷിച്ച് യുവാവ് ജീവനൊടുക്കി, കുറിപ്പ്

യുഎഇയിലെ പൊതുപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ് ഉള്ളുലക്കുന്നതാണ്. മൃതദേഹം നാട്ടിലെത്തുന്ന ദിവസം തന്നെ വിളിച്ച് അന്വേഷിച്ച് യുവാവ് ജീവനൊടുക്കിയ സംഭവമാണ് കുറിപ്പിലൂടെ പങ്കുവെക്കുന്നത്. കൂടെയുളള ഒരാളുടെ മരണവുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച ഷാർജയിൽനിന്നും സന്തോഷ് എന്ന യുവാവ് വിളിച്ചതെന്നും മൃതദേഹം എന്ന് നാട്ടിലെത്തിക്കുവാൻ സാധിക്കുമെന്നുമായിരുന്നു ചോദ്യമെന്നും കുറിപ്പിൽ പറയുന്നു. തൂങ്ങിയാണ് മരിച്ചതെന്ന് സന്തോഷ് പറഞ്ഞപ്പോൾ ഞായറാഴ്ച വെെകുന്നേരമാകും നാട്ടിലേക്ക് അയക്കാൻ എന്ന് മറുപടി നൽകുകയും ചെയ്തു. കമ്പനിയിലെ പി.ആർ.ഒ വിളിക്കുമെന്നും ഞായറാഴ്ച തന്നെ സുഹൃത്തിൻറെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്നും പറഞ്ഞ് അയാൾ ഫോൺ വെച്ചു. ഒരു മലയാളി തൂങ്ങിമരിച്ചു എന്താണ് ഞങ്ങൾ ചെയ്യേണ്ടത് എന്ന ചോദ്യവുമായി പിന്നീട് കമ്പനി പി.ആർ.ഒ വിളിച്ചു. അപ്പോഴാണ് അറിഞ്ഞത് മരിച്ചത് സന്തോഷ് തന്നെയാണെന്നെന്ന് പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്ന് വ്യാഴ്യാഴ്ചയായതുകൊണ്ട് വല്ലാത്ത തിരക്കായിരുന്നു.ഒന്ന് ട്രാഫിക് തിരക്കിൽപ്പെട്ടാലോ,എവിടെയെങ്കിലും കുറച്ച് സമയം നഷ്ടപ്പെട്ടാലോ,ഇന്ന് നാട്ടിലേക്ക് അയക്കേണ്ട മയ്യത്തുകൾ ഞായറാഴ്ചയിലേക്ക് മാറ്റപ്പെടും,അതിനാൽ ഓട്ടത്തിന് പുറകെ ഓട്ടം ആയിരുന്നു.ഇന്ന് അഞ്ച് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്.ഇതിനിടയിൽ എപ്പോഴോ ഒരു ഫോൺ കോൾ എനിക്ക് വന്നിരുന്നു.ഷാർജയിലെ ഒരു സന്തോഷിൻറെ ഫോൺ ആയിരുന്നു. അദ്ദേഹത്തിൻറെ കൂടെയുളള ഒരാളുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.കൂടെ താമസിക്കുന്ന ഒരാൾ മരണപ്പെട്ടു,എന്ന് നാട്ടിലെത്തിക്കുവാൻ സാധിക്കും.ഞാൻ സന്തോഷിനോട് ചോദിച്ചു,അയാൾ എങ്ങനെയാണ് മരണപ്പെട്ടത് എന്ന എൻറെ ചോദ്യത്തിന് മറുപടിയായി അയാൾ പറഞ്ഞു.

തൂങ്ങിയാണ് മരിച്ചത്,എന്നാൽ ഞായറാഴ്ച വെെകുന്നേരമാകും നാട്ടിലേക്ക് അയക്കാൻ എന്ന് ഞാൻ മറുപടി നൽകുകയും ചെയ്തു.കമ്പനിയിലെ PRO അഷ്റഫിക്കായെ വിളിക്കും,ഞായറാഴ്ച തന്നെ അയാളുടെ സുഹൃത്തിൻറെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അയാൾ ഫോൺ വെക്കുകയും ചെയ്തു.ഏകദേശം രാവിലെ പത്ത് മണിയാകും സന്തോഷിൻറെ ഫോൺ എനിക്ക് വന്നത്.ഉച്ചക്ക് 2 മണി കഴിഞ്ഞ് ഷാർജയിൽ നിന്നും സന്തോഷ് പറഞ്ഞത് പ്രകാരം ഒരാൾ വിളിച്ചു. ഇവിടെ ഒരു മലയാളി തൂങ്ങിമരിച്ചു,എന്താണ് ഞങ്ങൾ ചെയ്യേണ്ടത് എന്നായിരുന്നു ചോദ്യം. വിളിച്ചയാളിനോട് എനിക്ക്‌ വല്ലാത്ത ദേഷ്യവും,അമർഷവും തോന്നി,രാവിലെ മരണപ്പെട്ടിട്ട് ഇപ്പോഴാണോ എന്ത് ചെയ്യണമെന്ന് എന്നോട് ചോദിക്കുന്നതെന്ന് അല്പം നീരസത്തോടെ തന്നെ ഞാൻ ആ കമ്പനിയുടെ PRO യോട് ചോദിച്ചു.

രാവിലെയല്ല,മരിച്ചിട്ട് കുറച്ച് സമയം ആയിട്ടേയുളളു. എന്ന് അയാൾ മറുപടി നൽകിയപ്പോൾ,ഞാൻ വീണ്ടും ചോദിച്ചു.നിങ്ങളുടെ കമ്പനിയിലെ സന്തോഷ് രാവിലെ എന്നെ വിളിച്ചിരുന്നു,അത് പറഞ്ഞ് തീരുന്നതിന് മുമ്പെ ആ PRO പറഞ്ഞു, അഷ്റഫിക്കാ തൂങ്ങി മരിച്ചത് കായംകുളം സ്വദേശി സന്തോഷാണ്.അത് കേട്ടപ്പോൾ തന്നെ വിശ്വാസം വരാതെ ഒന്ന് കൂടി ഞാൻ അയാളോട് ചോദിച്ച് ഉറപ്പ് വരുത്തി.മരിച്ചത് സന്താേഷ് തന്നെയാണ്.
സഹോദരാ മരിക്കുവാൻ പോകുന്നത് നീയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ,ഞാൻ വരുമായിരുന്നില്ലേ നിൻറെയടുത്തേക്ക്.പരിഹരിക്കാൻ കഴിയാത്ത എന്ത് പ്രശ്നങ്ങളാണ് ഈ ദുനിയാവിലുളളത്. എന്തിനായിരുന്നു എന്നെ വിളിച്ച് അങ്ങനെ പറഞ്ഞത്,എന്തായിരുന്നു നിൻറെ പ്രശ്നം,അത് എന്നാേട് പറയാമായിരുന്നില്ലേ…..