നിയമസഭാ കയ്യാങ്കളിക്കേസ്; മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ ആറ് പ്രതികള്‍ ഇന്ന് കോടതിയില്‍

നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രതികളായ ആറ് ഇടത് നേതാക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എംഎല്‍എ, കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് തിരുവനന്തപുരം സിജെഎം കോടതിയിലെത്തുക. വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇവരെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. വിചാരണ നടപടികളുടെ തീയതി കോടതിയും ഇന്ന് തീരുമാനിക്കും.

സംഘര്‍ഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ പ്രതികള്‍ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് ഇവര്‍ നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ കളമൊരുങ്ങിയത്.

കേസില്‍ കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി നിരാകരിച്ചിരുന്നു. കേസില്‍ സാങ്കേതിക വാദങ്ങള്‍ ഉന്നയിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. നിയമസഭയില്‍ നടന്നത് സാധാരണ പ്രതിഷേധമാണെന്നും കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ തെറ്റാണെന്നും പ്രതികള്‍ ആരോപിച്ചിരുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തിയെന്നാണ് കേസ്. 2.20 ലക്ഷം രൂപയുടെ നാശനഷ്ടം അന്നുണ്ടായി. കേസ് നിലവിൽ കോടതിയിൽ വിചാരണ ഘട്ടത്തിലാണ്. കുറ്റപത്രം വായിച്ചു കേൾപ്പിക്കാനാണ്  കേസിലെ പ്രതികളോട് ഹാജരാകാൻ നിർദ്ദേശം നൽകിയത്. നിരവധി തവണ കുറ്റപത്രം വായിച്ചു കേൾക്കാൻ പ്രതികളോട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ ഉന്നയിച്ച് ഇവർ ഹാജരായിരുന്നില്ല. തുടർന്നാണ് സെപ്തംബർ 14ന് അന്തിമ അവസരം കോടതി നൽകിയത്.