ജയിലില്‍ പോയി ദിലീപിനെ കണ്ട കുറ്റബോധം മറയ്ക്കാന്‍ അതിജീവിതയെ വേദിയിലേക്ക് വിളിച്ച് ആദരിക്കുകയായിരുന്നു, രഞ്ജിത്തിന്റേത് ഇരട്ടത്താപ്പെന്ന് ബൈജു കൊട്ടാരക്കര

നല്ല സിനിമ സംവിധായകനാണെങ്കിലും നിലപാടുകളില്‍ ഇരട്ടത്താപ്പുള്ള വ്യക്തിയാണ് രഞ്ജിത്ത് എന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട കേസില്‍ രഞ്ജിത്ത് സ്വീകരിച്ച നിലപാടുകളുടെ അടിസ്ഥാനത്തിലാണ് ബൈജു കൊട്ടാരക്കരയുടെ ഇത്തരത്തില്‍ ഒരു വിമര്‍ശനം. ഒരു നല്ല കലാകാരന് ഇരട്ടത്താപ്പ് പറ്റുമോ എന്ന് രഞ്ജിത്ത് ചിന്തിക്കുന്ന നല്ലതാണെന്നും ബൈജു കൊട്ടാരക്കാര പറയുന്നു. രഞ്ജിത്ത് ഇപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ കൂടിയാണ്. അതായാണ് സര്‍ക്കാറിന്റെ ഔദ്യോഗികമായ പദവിയില്‍ ഇരിക്കുന്ന ഒരാളാണെന്നും ബൈജു കൊട്ടാരക്കര തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു.

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍ ഇങ്ങനെ,നിങ്ങള്‍ വെറും സിനിമ എഴുതുകയും സംവിധാനം ചെയ്യുകയും മാത്രം ചെയ്യുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്ക് ആരുടെ കൂടെ വേണമെങ്കിലും വേദി പങ്കിടാം, ആരെ വേണമെങ്കിലും വിളിക്കാം, ആരെ വേണമെങ്കിലും ജയിലില്‍ പോയി കാണാം. ആരെ വേണമെങ്കിലും റോഡില്‍ കാണാം, വിമാനത്തിലിരിക്കുമ്‌ബോള്‍ ഇറങ്ങി ഓടണ്ട, ഒന്നും ചെയ്യുകയും വേണ്ട. പക്ഷെ വളരെ ഗുരുതരമായ ഒരു കുറ്റകൃത്യത്തില്‍ ആരോപണ വിധേയനായ ഒരാളെ നിങ്ങള്‍ ജയിലില്‍ പോയി സന്ദര്‍ശിച്ചു. തന്റെ സുഹൃത്തായ സുരേഷ് കൃഷ്ണ പറഞ്ഞത് അനുസരിച്ചാണ് ദിലിപീനെ ജയിലില്‍ പോയി കണ്ടതെന്നാണ് ആ സമയത്ത് രഞ്ജിത്ത് പറഞ്ഞത്. പക്ഷെ കൊച്ചിയില്‍ വന്ന് അദ്ദേഹം ദിലീപിനെ ജയിലില്‍ പോയി കാണുമ്പോള്‍ കൂടെ ഹരിശ്രി അശോകനും ഉണ്ടായിരുന്നു.

ഹരിശ്രീ അശോകനും ദിലീപുമൊക്കെ നേരത്തെ മുതല്‍ തന്നെ സുഹൃത്തുക്കളാണ്. അശോകന് ദിലീപിനെ കാണണമെന്ന് തോന്നിക്കാണും. അതിലൊന്നും ഒരു തെറ്റും ഇല്ല. അന്ന് രഞ്ജിത്ത് പോയതിലും ആരും തെറ്റ് പറയുന്നില്ല. എന്നാല്‍ രഞ്ജിത്ത് പഴയ ചില കാര്യങ്ങള്‍ ആലോചിക്കുന്നത് നല്ലതാവും. മാക്ട ഫെഡറേഷന്‍ എന്ന സംഘടനയെ തകര്‍ത്തത് ഈ ദിലീപാണെന്ന കാര്യം ഓര്‍മ്മയുണ്ടാകുമല്ലോ. ഏതാണ്ട് രാത്രി പന്ത്രണ്ടര മണി കഴിഞ്ഞപ്പോള്‍ ഞാനീ സംഘടനയില്‍ നിന്നും രാജിവെക്കുന്നുവെന്ന് കോഴിക്കോട് നിന്നും വിളിച്ച് പറഞ്ഞ് മിണ്ടാതെ മുങ്ങിയ ആള്‍ ചില കുരുട്ടുബുദ്ധിക്കാരുടെ കൂട്ടത്തില്‍ വലിയൊരു കുരുട്ടു ബുദ്ധിക്കാരനായി അന്ന് പ്രവര്‍ത്തിച്ചു. അതോടെയാണല്ലോ ആ സംഘടന രണ്ടായി മാറിയത്. ഇതൊന്നും രഞ്ജിത്ത് മറന്ന് കാണില്ലെന്ന് ഞാന്‍ കരുതുന്നു.

പിന്നീട് ഇപ്പോഴാണ് രഞ്ജിത്തിന്റെ ഇരട്ടത്താപ്പ് മനസ്സിലാവുന്നത്. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി ഇരിക്കുമ്പോള്‍ ദിലീപ് പ്രതിയായ കേസിലെ അതീജിവതയെ ഐഎഫ്എഫ്‌കെയുടെ വേദിയിലേക്ക് വിളിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് ഓര്‍ക്കുന്നുണ്ടാവും. അന്ന് ആ പെണ്‍കുട്ടിയെ കുറിച്ച് രഞ്ജിത്ത് പറഞ്ഞത് ധീരതയുടെ പ്രതീകം എന്നാണ്. അന്ന് തന്നെ ഞങ്ങള്‍ പറഞ്ഞു ഇത് ഇരട്ടത്താപ്പാണെന്ന്. ജയിലില്‍ പോയി ദിലീപിനെ കണ്ട കുറ്റബോധം മറയ്ക്കാന്‍ അതിജീവിതയെ വേദിയിലേക്ക് വിളിച്ച് ആദരിക്കുകയായിരുന്നു. അത് വേണ്ടത് തന്നെ, പക്ഷെ ഒരാളുടെ കുറ്റബോധം മറച്ച് വെക്കാന്‍ ഈ കുറ്റബോധം ഉപയോഗിക്കരുതെന്ന് ഞാന്‍ അന്നേ പറഞ്ഞിരുന്നു. അത് കഴിഞ്ഞ ആഴ്ചകള്‍ പോലും കഴിയുന്നതിന് മുമ്പ് ഫിയോക്കിന്റെ വേദിയില്‍ ദിലീപുമായി രഞ്ജിത്ത് വേദി പങ്കിട്ടു. ഉളുപ്പ് എന്ന് പറയുന്ന സാധനം അല്‍പമെങ്കിലും അങ്ങേയ്ക്ക് ഉണ്ടോയെന്ന് ഞാന്‍ ചോദിക്കുകയാണ്.

ഉളുപ്പുണ്ടെങ്കില്‍ നിങ്ങള്‍ വെറുതെ ഇങ്ങനെ പത്രങ്ങളുടേയും ചാനലുകളുടേയും മുന്നില്‍ വന്ന് വാചകമടിക്കുമോ. നാണമുണ്ടോ നിങ്ങള്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍. ആ കുട്ടിയെ വിളിച്ച് ആദരിച്ചിട്ട് രണ്ടാഴ്ച പോവും തികഞ്ഞില്ലാലോ. ദിവസങ്ങള്‍ കഴിയുന്നതിന് മുമ്ബ് തന്നെ ആ കേസിലെ അതേ കുറ്റാരോപിതനോടൊപ്പം വേദി പങ്കിട്ടത് വെരു രഞ്ജിത്ത് ആയിരുന്നെങ്കില്‍ ഞങ്ങള്‍ ഇതൊന്നും പറയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ താങ്കള്‍ വെറും രഞ്ജിത്തല്ല, ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനാണ്. അതുകൊണ്ട് തന്നെ ചില കാര്യങ്ങല്‍ പറയാന്‍ ഞങ്ങള്‍ക്കൊക്കെ അവകാശമുണ്ട്. പദവിയിലിരുന്നുകൊണ്ട് നിങ്ങള്‍ വാങ്ങുന്ന അനുകൂല്യങ്ങളെല്ലാം സാധാരക്കാര്‍ നല്‍കുന്ന നികുതി ഉപയോഗിച്ചാണ്. ഞങ്ങള്‍ ഇതെല്ലാം കണ്ടെന്നും പറഞ്ഞെന്നും ഇരിക്കും. എന്ത് തോന്നിവാസം ആര് കാണിച്ചാലും സിനിമയിലാണെങ്കില്‍ വിളിച്ച് പറയാന്‍ ആരുമില്ല. വിളിച്ച് പറഞ്ഞാല്‍ അവന്‍ പിന്നെ സിനിമയില്‍ കാണില്ല. അങ്ങനെയാണല്ലോ ഇവിടുത്തെ നിയമം. അങ്ങനെയാണല്ലോ സംഘടനകളും. സംഘടനകള്‍ ചില ബിനാമികളും വ്യാജന്‍മാരും മാത്രം ഭരിക്കുന്ന കേന്ദ്രങ്ങളായി സംഘടനകള്‍ മാറിയെന്നും ബൈജു കൊട്ടാരക്കര വിമര്‍ശിക്കുന്നു. പലരും എളുപ്പ വഴിയിലൂടെ പണമുണ്ടാക്കുനുള്ള കേന്ദ്രമായി സിനിമ മേഖല മാറിയിരിക്കുകയാണ്. അതെക്കുറിച്ചെല്ലാം വരും ദിവസങ്ങളില്‍ പറയാമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേര്‍ക്കുന്നു.