കൊച്ചി . തുടരെ തീ പീടിക്കുന്ന ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റ് ‘ഹൈ റിസ്ക്’ മേഖലയാണെന്ന് അഗ്നിരക്ഷാസേന. ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിന്റെ നടത്തിപ്പിൽ നിർണായക നിർദേശവുമായി അഗ്നിരക്ഷാസേന. തുടരെ തീ പീടിക്കുന്ന മാലിന്യസംസ്കരണ പ്ലാന്റ് ‘ഹൈ റിസ്ക്’ മേഖലയാണെന്നാണ് അഗ്നിരക്ഷാസേനയുടെ നിർണായക നിർദേശങ്ങളിലൊന്ന്.
110 ഏക്കർ വരുന്ന പ്രദേശത്ത് നിന്ന് മാലിന്യം പൂർണമായും നീക്കുന്നതുവരെ പ്ലാന്റിനെ മുഴുസമയം നിരീക്ഷിക്കാൻ സംവിധാനം ഒരുക്കണമെന്നും, കേന്ദ്രീകൃത കൺട്രോൾ റൂം സജ്ജമാക്കി വേണം ഇത് നടപ്പാക്കേണ്ടതെന്നും റീജനൽ ഫയർ ഓഫിസർ ജില്ല ഭരണകൂടത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കൊച്ചിയെ വിഷപ്പുക ശ്വസിപ്പിച്ച തീപിടിത്തത്തെ തുടർന്ന് റീജനൽ ഫയർ ഓഫിസർ ജില്ല ഭരണകൂടത്തിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
നാല് ഫയർ യൂനിറ്റിനെ ബ്രഹ്മപുരത്ത് ഇപ്പോൾ നിയോഗിച്ചിരിക്കുകയാണ്. 110 ഏക്കറിലുള്ള ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിനുള്ളിലേക്ക് ആർക്കും കയറിച്ചെല്ലാമെന്നത് തീപിടിത്ത സാധ്യത വർധിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ 24 മണിക്കൂറും നിരീക്ഷണ സംവിധാനമൊരുക്കുന്ന തരത്തിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം. ഒപ്പം അടച്ചുറപ്പുള്ള സംവിധാനമോ സെക്യൂരിറ്റി സംവിധാനമോ ഒരുക്കിയാൽ ബാഹ്യ ഇടപെടൽ കുറക്കാൻ കഴിയും. ഇതിനൊപ്പം ബ്രഹ്മപുരത്ത് വാച്ച് ടവറുകളും പൊലീസ് പട്രോളിങ്ങും നടപ്പാക്കുകയും സ്ഥാപിതമാക്കുകയും വേണമെന്നും ഫയർ ഫോഴ്സ് നിർദേശിക്കുന്നുണ്ട്.
മുപ്പതിലേറെ അടി ഉയരത്തിലാണ് ബ്രഹ്മപുരത്ത് മാലിന്യങ്ങൾ അടിഞ്ഞുകിടക്കുന്നത്. ഇത്തരത്തിൽ ഒരു കൂനക്ക് തീപിടിച്ചാൽ മറ്റുള്ളവയിലേക്ക് വേഗത്തിൽ പടരുകയാണ് ചെയ്യുക. ഇത് തടയാൻ കൂനകൾക്കിടയിൽ പത്തടി വീതിയിൽ ഒഴിച്ചിടൽ നടത്തണം. അതിനൊപ്പം ഓരോ കൂനക്ക് ചുറ്റും വാട്ടർ കർട്ടൻ അതായത് പൈപ്പിലൂടെ നാല് ഭാഗത്തും ഒരേ സമയം വെള്ളമൊഴുക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ഇതുവഴി തീ പിടിച്ച കൂനകളിൽ അതിവേഗം തീ അണക്കാൻ കഴിയും. മാലിന്യക്കുന്നുകളുടെ ഉയരം കുറക്കണമെന്നും മാലിന്യപ്ലാന്റിനകത്തേക്ക് അതിവേഗത്തിൽ വാഹനങ്ങളെത്താനുള്ള റോഡുകൾ ഒരുക്കണമെന്നും കടമ്പ്രയാറിൽ കൂടുതൽ വെള്ളം അതിവേഗം പമ്പ് ചെയ്യാൻ പറ്റുന്ന മോട്ടോർപമ്പ് സ്ഥാപിക്കണമെന്നും ഫയർ ഫോഴ്സ് നൽകിയ നിർദേശത്തിൽ ഉണ്ട്.
അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് പ്രവേശന കവാടങ്ങളില്‍ മുഴുവന്‍ സമയവും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാന്‍ തീരുമാനയിച്ചിട്ടുണ്ട്. പ്ലാന്റിലേക്ക് വരുകയും പോകുകയും ചെയ്യുന്ന വാഹനങ്ങളുടെ നമ്പര്‍, സമയം, ഡ്രൈവറുടെ പേര്, ഫോണ്‍ നമ്പര്‍, ലൈസന്‍സ് നമ്പര്‍ എന്നിവ സെക്യൂരിറ്റി ജീവനക്കാര്‍ കൃത്യമായി രേഖപ്പെടുത്തും. തീപിടിത്തത്തെ തുടര്‍ന്ന് രൂപവത്കരിച്ച എംപവേഡ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. പ്രവേശന കവാടങ്ങളില്‍ സെക്യൂരിറ്റി കാബിൻ സജ്ജീകരിക്കണം. കോര്‍പറേഷനാണ് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാനുള്ള ചുമതല. പ്ലാന്റിന്റെ നിശ്ചിത സ്ഥലങ്ങളില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിക്കുകയും കേന്ദ്രീകൃത കണ്ട്രോള് റൂമില്‍നിന്ന് അഗ്നിബാധ ഉണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്യണം. അഗ്നിബാധ അണക്കാൻ അത്യാധുനിക ഉപകരണങ്ങള്‍ മാലിന്യ പ്ലാന്റില്‍ സൂക്ഷിക്കണം.