പ്രവാസി സിദ്ദീഖിനെ അടിച്ച് വെള്ളംപോലെയാക്കിയാണ് കൊന്നത്.

 

കാസർകോട്/ കാസർകോട് സ്വദേശിയായ പ്രവാസി ക്വട്ടേഷൻ സംഘം തടങ്കലിൽവെച്ച് അടിച്ച് വെള്ളം പോലെയാക്കിയാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ട കൊല്ലപ്പെട്ട സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദീഖിനു അതി ക്രൂരമർദനമേറ്റെന്നാണ് കണ്ടെത്തൽ.

സിദ്ദീഖിന്റെ ശരീരത്തിലെ പേശികൾ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. കുറഞ്ഞത് 5000 അടികൾ ശരീരത്തിൽ ഏറ്റിരിക്കണം. 5000 തവണയെങ്കിലും അടിയേറ്റാൽ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നാണ് പോസ്റ്റ്‌മോർട്ടം സൂചിപ്പിക്കുന്നത്.

സിദ്ദീഖിന്റെ ശരീരത്തിൽ കാൽവെള്ളയിലും പിൻഭാഗത്തുമാണ്‌ അടികളെല്ലാം ഏറ്റിരിക്കുന്നത്. അതേസമയം, തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദീഖിന്റെ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. സിദ്ദീഖിന്റെ സഹോദരൻ അൻവറും സുഹൃത്ത് അൻസാരിയും ക്രൂരപീഡനത്തിന് ഇരയായിട്ടുണ്ട്. തലകീഴായി മരത്തിൽ കെട്ടിയിട്ട് തന്നെ മർദിക്കുകയായിരുന്നെന്ന് കുമ്പള സഹകരണ ആശുപത്രിയിൽ കഴിയുന്ന മുഗു സ്വദേശി അൻസാരി പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ചയാണ് അൻവറിനൊപ്പം അൻസാരി ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിലാവുന്നത്. പൈവളിഗെയിലെ വീടിന്റെ ഒന്നാം നിലയിൽവെച്ചും ബോളംകളയിലെ കാട്ടിൽവെച്ചും സംഘം മർദിച്ചതായും അൻസാരി പറഞ്ഞിട്ടുണ്ട്.

പണം എന്തു ചെയ്തെന്ന് ചോദിച്ചായിരുന്നു മർദ്ദനമെല്ലാം. അതിനിടെ സംഘത്തിന്റെ നിർദേശമനുസരിച്ച് വീട്ടിലേക്ക് ഫോൺ വിളിച്ച് സുരക്ഷിതരായി ഒരിടത്തുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. സിദ്ദിഖിനെ വിളിച്ച് നാട്ടിലെത്താനും ആവശ്യപ്പെടുകയുണ്ടായി. ഞായറാഴ്ച ഉച്ചയ്ക്ക് ബോളംകളയിലെ കുന്നിൻപുറത്ത് സിദ്ദീഖിനെ മരത്തിൽ കെട്ടി ഒരുസംഘം മർദിക്കുകയാണ് ഉണ്ടായത്. രാത്രിയായതോടെ പണത്തിന്റെ കാര്യത്തിൽ തീരുമാനമായെന്ന് പറഞ്ഞ് തന്നെയും അൻസാരിയെയും ഒരു വാഹനത്തിൽ കയറ്റി പൈവളിഗെയിൽ ഇറക്കിവിടുകയായിരുന്നു. 1500 രൂപയും സംഘം ഇരുവർക്കുമായി നൽകി. അവിടെനിന്ന് ഓട്ടോയിൽ ബന്തിയോട് എത്തിയപ്പോഴാണ് സിദ്ദീഖ് കൊല്ലപ്പെട്ട വിവരം അറിയുന്നത്.

പൈവളിഗെ നുച്ചിലയിൽ പ്രതികൾ തങ്ങിയിരുന്ന വീട് പോലീസും വിരലടയാളവിദഗ്ധരും ചേർന്ന് പരിശോധിക്കുകയുണ്ടായി. രണ്ട് മഞ്ചേശ്വരം സ്വദേശികളുടെ 40 ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചത്. പണം തിരിച്ചുപിടിക്കാൻ അവർ പൈവളിഗെയിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.