സ്വപ്‌നം കാണാന്‍ മാത്രമുള്ളതല്ലേ, അത് യാതാര്‍ത്ഥ്യമാക്കാന്‍ കൂടിയുള്ളതാണെന്നു നമ്മെ പഠിപ്പിക്കുന്നത് അബ്ദുള്‍ കലാം ആയിരുന്നു. അങ്ങനെ ഉറങ്ങാൻ കഴിയാത്തവിധം ജീവിതത്തിൽ വേട്ടയാടിക്കൊണ്ടേയിരുന്ന ഏറ്റവും വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ ഒരു പെണ്‍കുട്ടിയുടെ കഥയാണിത്.
താരാ ജോര്‍ജ് എന്നാണു പേര്. സംവിധായകന്‍ കെ ജി ജോര്‍ജിന്റെയും സല്‍മയുടെയും മകളായ താര ഖത്തര്‍ അമീറിന്റെ രാജകീയ വിമാനത്തിലെ ആദ്യ മലയാളി കാബിന്‍ ക്രൂവാണ്. 2005ല്‍ എമിറേറ്റ്‌സ് എയര്‍വേയ്‌സ് ക്യാബിന്‍ ക്രൂവായാണ് താര തന്റെ കരിയറിനു തുടക്കം കുറിക്കുന്നത്. ഇപ്പോള്‍ ഖത്തര്‍ അമീറിനൊപ്പവും ലോകരാജ്യങ്ങളിലേക്ക് പറന്നുകൊണ്ടേയിരിക്കുകയാണ് താരജോർജ്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കും താര ഇപ്പോള്‍ തന്നെ ഖത്തര്‍ അമീറിനൊപ്പം പറന്നുകഴിഞ്ഞു. എറണാകുളം സെന്റ് തേരാസാസ് കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഫൈറ്റര്‍ ജെറ്റില്‍ പൈലറ്റ് ആകണമെന്ന ആഗ്രഹമായിരുന്നു താരക്ക് ആദ്യം ഉണ്ടാവുന്നത്. അതിനായുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും അഭിമുഖങ്ങളില്‍ പങ്കെടുത്തിട്ടും അവസരം മാത്രം ലഭിച്ചില്ല.
ഇനി പിന്നെ എങ്ങോട്ട്? എന്ന ചോദ്യം താരയുടെ മനസില്‍ വരുമ്പോഴാണ്, ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് എന്ന കരിയര്‍ മനസില്‍ വരുന്നത്. ഇത് തന്റെ ജീവിതം മാറ്റിമറിച്ചെന്ന് താര ഇപ്പോൾ പറയുന്നു. ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ആയ ശേഷമാണ് പിന്നീട് കാബിന്‍ ക്രൂ തസ്തികയിലേക്ക് അപേക്ഷിക്കുകയും എമിറേറ്റ്‌സില്‍ ജോലി നേടുകയും ചെയ്യുന്നത്.
ഏഴ് വര്‍ഷം ഏമിറേറ്റ്‌സില്‍ ജോലി ചെയ്ത ശേഷമാണ് ഖത്തര്‍ റോയല്‍ ഫ്‌ളേറ്റിലേക്കുള്ള അവസരം താരയെ തേടിയെത്തുന്നത്. അഭിമുഖത്തില്‍ പങ്കെടുത്ത ശേഷം താര ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ഇതോടെ ഖത്തര്‍ രാജാവിനും കുടുംബത്തോടും ഒപ്പം ലോകം മുഴുവന്‍ പറക്കാനുള്ള ഭാഗ്യവും താരയ്ക്ക് കൈവരുകയായിരുന്നു.