ദോഹ. ലോകകപ്പ് മത്സരത്തില്‍ ജപ്പാനെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങി ജര്‍മനി. കഴിഞ്ഞ ദിവസം സൗദിഅറേബ്യയ്‌ക്കെതിരെ ആർപ്പു വിളികളുമായി കളിക്കാനിറങ്ങിയ അര്‍ജന്റീനയുടെ ഗതി തന്നെ ജര്‍മനിയ്ക്കും ഉണ്ടായി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജപ്പാന്‍ ജര്‍മനിയെ പരാജയപ്പെടുത്തി. 84-ാം മിനിറ്റില്‍ അസാനോയാണ് ജപ്പാനെ മുന്നിലേക്ക് എത്തിച്ചത്.
33-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മുന്നിട്ട് നിന്ന ജര്‍മ്മന്‍ ആരാധകരുടെ ആര്‍പ്പുവിളികളെ നിശബ്ദമാക്കിക്കൊണ്ട് 75-ാം മിനിറ്റിലാണ് ജപ്പാന്‍ സമനില കാണാൻ ഗോളടിച്ചത്. റിറ്റ്സു ഡൊവാനാണ് ജപ്പാനുവേണ്ടി വേണ്ടി ഗോളടിച്ചത്. മിനാമിനോയുടെ ഷോട്ട് ന്യൂയര്‍ രക്ഷിച്ചെങ്കിലും പന്ത് നേരെയെത്തിയത് ഡൊവാന്റെ കാലുകളിലേക്കായിരുന്നു. അനായാസം ആ പന്ത് കൊണ്ട് ഡൊവാൻ ഗോൾ വല കുലുക്കി. ജര്‍മനിയുടെ പേരുകേട്ട പ്രതിരോധതാരങ്ങളെ അമ്പരപ്പിച്ചാണ് ജപ്പാന്‍ ഗോളടിക്കുന്നത്.
83-ാം മിനിറ്റില്‍ വീണ്ടും ഗോളടിച്ചുകൊണ്ട് ജപ്പാന്‍ ജര്‍മനിയെ വീണ്ടും ഞെട്ടിക്കുകയാണ് ഉണ്ടായത്. പകരക്കാരനായി എത്തിയ തകുമ അസാനോയാണ് ജപ്പാന് വേണ്ടി ജര്‍മനിയുടെ വലകുലുക്കിയത്. ലോങ് ബോളുമായി ബോക്സിലേക്ക് കുതിച്ച തകുമ അസാനോ, ന്യൂയറെ നിസ്സഹായനാക്കി നിർത്തി പന്ത് വലയിലെത്തിക്കുകയായിരുന്നു.
ജപ്പാനെതിരായ ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ 33-ാം മിനിറ്റില്‍ ഇല്‍കൈ ഗുണ്ടോഗന്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളിൽ ജര്‍മനി എതിരില്ലാത്ത ഒരു ഗോളിന് മുന്നിലായിരുന്നു. ജപ്പാന്‍ ഗോള്‍കീപ്പര്‍ ഗോണ്ടയുടെ ഫൗളിനെത്തുടര്‍ന്നാണ് ജര്‍മനിയ്ക്ക് ആ പെനാല്‍റ്റി ലഭിക്കുന്നത്. ബോക്സിനകത്തുവെച്ച് ജര്‍മനിയുടെ റൗമിനെ വീഴ്ത്തിയതിനാണ് റഫറി ജപ്പാനെതിരെ പെനാല്‍റ്റി വിധിക്കുന്നത്.
ആദ്യ പകുതിയില്‍ ആവേശത്തോടെ കുതിക്കുകയായിരുന്ന ജര്‍മന്‍ മുന്നേറ്റനിരയെ മികച്ച രീതിയില്‍ പിടിച്ചുകെട്ടാന്‍ ജപ്പാന് പിന്നീട് കഴിഞ്ഞു. മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ജപ്പാനും ജര്‍മനിയും അന്യോന്യം ആക്രമിച്ചാണ് കളിച്ചത്. എട്ടാം മിനിറ്റില്‍ തകര്‍പ്പന്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജര്‍മനിയെ ഞെട്ടിച്ചുകൊണ്ട് ജപ്പാന്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് കൊടി ഉയര്‍ത്തി. ജര്‍മന്‍ പ്രതിരോധത്തെ ഞെട്ടിച്ച മുന്നേറ്റമാണ് ജപ്പാന്‍ നടത്തിയത്. ആദ്യ പത്തുമിനിറ്റില്‍ ഒരു ഷോട്ട് പോലും ഗോള്‍ പോസ്റ്റിലേക്ക് ഉതിര്‍ക്കാന്‍ ജര്‍മനിയ്ക്ക് സാധിച്ചില്ല എന്നതും ശ്രദ്ധേയം.
17-ാം മിനിറ്റില്‍ ജര്‍മനിയുടെ ആന്റോണിയോ റൂഡിഗറുടെ മികച്ച ഹെഡ്ഡര്‍ ജപ്പാന്‍ ഗോള്‍ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി. 20-ാം മിനിറ്റില്‍ ജോഷ്വാ കിമ്മിച്ചിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ജപ്പാന്‍ ഗോള്‍ കീപ്പര്‍ ഗോണ്ട തട്ടിയകറ്റുകയും ചെയ്തിരുന്നു. ജപ്പാന്‍ ബോക്സിലേക്ക് മുന്നേറാന്‍ ജര്‍മന്‍ താരങ്ങള്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും അതെല്ലാം ജപ്പാന്റെ പ്രതിരോധനിര തകർക്കുകയായിരുന്നു. ജര്‍മനി കരുത്തരാണെന്നു അറിഞ്ഞു കൊണ്ട് തന്നെയാണ് ഗ്രൗണ്ടില്‍ ജപ്പാന്‍ പ്രതിരോധം തീർത്തത്.