നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ

 

നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി തമിഴ്നാടിന് മുകളിലേക്ക് മാറിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. കാലവര്‍ഷമെത്തുന്നതിന് മുന്നോടിയായി ഇടുക്കിയിൽ സുരക്ഷ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി. മാറ്റി പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ വില്ലേജ് ഓഫീസർമർക്ക് നിർദ്ദേശം നൽകി. എല്ലാ പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോൾ റൂമുകൾ തുറക്കും.

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാൻ സാധ്യതയുള്ള മലയോര മേഖലയില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. റോഡരികില്‍ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാനും സുരക്ഷാ നടപടികൾ സ്വീകരിക്കാനും പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. കളക്ട്രേറ്റിലും അഞ്ച് താലൂക്ക് ഓഫീസുകളിലും ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികൾ പ്രതിരോധിക്കാൻ ആവശ്യമായ മരുന്നുകൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പിനും നിർദ്ദേശം നൽകി.