മുട്ടോളം വെള്ളമുള്ള തോട്ടിൽ മുങ്ങി മരിക്കാൻ സാധ്യത കുറവ്, അനുവിന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടു, പ്രദേശത്ത് കറങ്ങിനടന്ന യുവാവിനെപ്പറ്റി അന്വേഷണം

കോഴിക്കോട്∙ പേരാമ്പ്രയിൽ തോട്ടില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. വാളൂര്‍ കുറുങ്കുടി മീത്തല്‍ അനുവിനെ (26) ആണ് ചൊവ്വാഴ്ച രാവിലെ വാളൂർ കോട്ടൂർതാഴെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വന്തം വീട്ടിൽനിന്നു തിരികെ ഭർത്താവിന്റെ വീട്ടിലേക്കു വരുമ്പോഴാണ് അനുവിനെ കാണാതാകുന്നത്. ചൊവ്വാഴ്ചയാണ് വാളൂർ കനാലിൽ അനുവിന്റെ മൃതദേഹം കണ്ടത്. മൃതദേഹം അർധനഗ്നമായനിലയിലായിരുന്നു. ശരീരത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കാണാതായി. മുട്ടൊപ്പം വെള്ളമുള്ള തോട്ടിൽ മുങ്ങി മരിക്കാൻ സാധ്യത കുറവാണ്. കാണാതായതിനുശേഷം തോടിനു സമീപത്തുൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു.

അനുവിനെ കാണാതായതിനുശേഷം വാളൂർ പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെപ്പറ്റിയാണു ദുരൂഹത വർധിക്കുന്നത്. അനുവിന് എന്തെങ്കിലും പ്രശ്നമുള്ളതായി സ്വന്തം വീട്ടുകാർക്കോ ഭർത്താവിന്റെ വീട്ടുകാർക്കോ അറിയില്ല. ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും അനുവിനില്ലെന്നാണു ബന്ധുക്കൾ പറഞ്ഞത്. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.