9 വോള്‍ട്ട് ബാറ്ററി അഴിക്കുള്ളിലാക്കി, ഇനിവേണം സ്വാതന്ത്ര്യത്തിന്റെ ശ്വാസം അനുഭവിക്കാൻ; പേരറിവാളൻ

32 വർഷത്തിന് ശേഷം താൻ ജയിൽ മോചിതനായത് അമ്മയുടെ പോരാട്ടവീര്യം കൊണ്ടാണെന്നും ഒടുവിൽ സത്യം ജയിച്ചെന്നും പേരറിവാളൻ.പേരറിവാളൻ പുറത്തിറങ്ങാൻ കാരണം അദ്ദേഹത്തിന്റെ അമ്മ അ​ർപുതം അമ്മാളാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രതികരിച്ചിരുന്നു. നീണ്ടകാലം നിമയപോരാട്ടം നടത്തിയ അ​ർപുതം അമ്മാളിനെ സ്റ്റാലിൻ അഭിനന്ദിച്ചു. പേരറിവാളന് ആശംസകൾ നേരുന്നു. സംസ്ഥാന ഭരണത്തിൽ ​ഗവർണർക്ക് ഇടപെടാൻ അവകാശമില്ലെന്ന് തെളി‍ഞ്ഞെന്നും സ്റ്റാലിൻ വ്യക്തമാക്കി

നല്ലവൻ വാഴുകയും മോശക്കാരൻ വീഴുകയും ചെയ്യണം. അതുകൊണ്ടാണ് താൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. വീട്ടിലെ ഒരാളെപ്പോലെ കണ്ട് പലരും സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ 32 വർഷമായി നിയമം മാത്രമാണ് മനസിലുണ്ടായിരുന്നത്. ഇനിവേണം സ്വാതന്ത്ര്യത്തിന്റെ ശ്വാസം അനുഭവിക്കാനെന്നും പേരറിവാളൻ പറഞ്ഞു. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പടെ മകന്റെ മോചനത്തിന് സഹായിച്ച എല്ലാവർക്കും നന്ദി പറയുകയാണെന്ന് പേരറിവാളന്റെ അമ്മ അ​ർപുതം അമ്മാൾ പ്രതികരിച്ചു.

1991ലാണ് പേരറിവാളൻ അറസ്റ്റിലായത്. രാജീവ് ഗാന്ധി വധക്കേസിൽ 32 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളൻ. 1991 ജൂൺ 11 ന് ചെന്നൈയിലെ പെരിയാർ തിടലിൽ വച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ പേരറിവാളിനെ അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന് 20 വയസ് തികയാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേൽ ചുമത്തിയ കുറ്റം.‌

32 വർഷം ജയിലിൽ കഴിഞ്ഞ ശേഷമാണ് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം ലഭിച്ചത്. പേരറിവാളന്റെയും അമ്മയുടെയും ഹർജികളിലാണ് ജസ്റ്റിസ് എൽ നാ​ഗേശ്വര റാവു വിധി പ്രസ്താവിച്ചത്. എത്രയും വേ​ഗം പേരറിവാളനെ മോചിപ്പിക്കണമെന്നാണ് ഉത്തരവ്. ഇക്കാര്യത്തിൽ നേരത്തെ സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. ജയിലിൽ നല്ല നടപ്പായിരുന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. വിചാരണക്കോടതി മുതൽ സുപ്രിംകോടതി വരെ പേരറിവാളന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ വിധി.