താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് കോടതിയിൽ ഹർജി

ആഗ്ര: താജ്മഹലിനെ ഹിന്ദു ക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ പുതിയ ഹരജി. ബുധനാഴ്ചയാണ് ഹരജി സമർപ്പിച്ചത്. താജ്മഹലിലെ എല്ലാ ഇസ്‌ലാമിക ആചാരങ്ങളും നിർത്തിവെക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹരജി ഏപ്രിൽ ഒമ്പതിന് പരിഗണിക്കും.

യോഗേശ്വർ ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റിന്റെയും ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റിന്റെയും പ്രസിഡന്റ് കൂടിയായ അഭിഭാഷകൻ അജയ് പ്രതാപ് സിങ് ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ആരാധനാലയത്തിന് യോജിക്കാത്ത തരത്തിലുളള താജ്മഹലിലെ ഇസ്ലാമിക ആചാരങ്ങളും പ്രവൃത്തികളും നിർത്തിവെയ്‌ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഈ സമുച്ചയത്തെ താജ്മഹലായി അംഗീകരിക്കുന്നതിന് മുൻപുളള ചരിത്രവും ഹർജിക്കാരൻ തെളിവായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ചരിത്ര പുസ്തകങ്ങളിൽ നിന്നുളള ഉളളടക്കം ഉൾപ്പെടെ ഇതിൽ ഉണ്ട്. താജ്മഹൽ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ നിർമിച്ചതല്ലെന്നും ശിവക്ഷേത്രമാണെന്നും അവകാശപ്പെട്ട് നേരത്തെയും ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ഹരജികൾ സമർപ്പിച്ചിരുന്നെങ്കിലും പലതും കോടതി തള്ളുകയായിരുന്നു.