ആ ന്യൂനമര്‍ദ്ദം ഇന്ന് വായു ചുഴലിക്കാറ്റായി ആഞ്ഞടിക്കും… മഴ കണക്കും.. 9 ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിന്ന് പിന്നാലെ കേരളത്തിനും ലക്ഷദ്വീപിനും ഇടയില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് വായു ചുഴലിക്കാറ്റായി മാറും. ഗുജറാത്ത് തീരത്തേക്ക് സഞ്ചരിക്കുന്ന വായുവിന്റെ ഫലമായി വടക്കൻ കേരളത്തില്‍ ഇന്ന് മഴ കനക്കും.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ മലയോര ജില്ലകള്‍ ഒഴികെ സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ വായു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലർട്ടായിരിക്കും. കാറ്റ് ശക്തമാവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ തിരുവനന്തപുരത്തെ അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഇതോടെ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാട്ടര്‍ അതോറിറ്റി അരുവിക്കര അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കർണാടക, ഗോവ തീരങ്ങളിലും കനത്തമഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ലക്ഷാദ്ദ്വീപിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ പ്രദേശത്തും മധ്യ കിഴക്കന്‍ അറബിക്കടലും കേന്ദ്രീകരിച്ച് ഒരു അതിശക്ത ന്യൂന മര്‍ദ്ദം (depression ) രുപപ്പെട്ടിരിക്കുന്നു.

അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി രൂപപ്പെടുകയും തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 72 മണിക്കൂറില്‍ ഇത് വടക്ക് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുവാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.