കുഞ്ഞി കൈകളില്‍ കുത്തി ചോരയെടുക്കുന്നത് കണ്ടു നില്‍ക്കാന്‍ വയ്യ, ഒരമ്മയുടെ നൊമ്പര കുറിപ്പ്

കേന്ദ്ര-കേരള ഭരണകൂടങ്ങളോട് അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ടൈപ്പ് 1 പ്രമേഹം ബാധിച്ച കുഞ്ഞിന്റെ മാതാവ്. ജീവിക്കാനുള്ള അവകാശമായ ആഹാരം വസ്ത്രം, പാര്‍പ്പിടം എന്നപോലെ ടൈപ്പ് 1 ഡയബറ്റിസ് ബാധിതരായ കുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള ഒരാവകാശമാണ് കുഞ്ഞികൈകളില്‍, കുഞ്ഞു ശരീരത്തില്‍ സൂചി കുത്തല്‍ ഒഴിവാക്കാന്‍ പറ്റുന്ന സംവിധനങ്ങള്‍ കിട്ടുക എന്നത്. ഷുഗര്‍ നില എവിടെയിരുന്നു വേണമെങ്കിലും നിരീക്ഷിക്കാന്‍ പറ്റുന്ന വിദേശരാജ്യങ്ങളില്‍ ലഭ്യമായ ടെക്‌നോളജികള്‍ നമ്മുടെ രാജ്യത്തേക്കും ലഭ്യമാക്കണമെന്നാണ് ഒരമ്മയുടെ അപേക്ഷ. ഇതു സംബന്ധിച്ച് കോഴിക്കോട് അത്താണിക്കല്‍ വെസ്റ്റ് സ്വദേശിയായ ഷാന വിജേഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ബഹുമാനപ്പെട്ട കേന്ദ്ര –കേരള ഭരണകൂടത്തോടും, ജനങ്ങളുടെ വിശ്വാസ കേന്ദ്രമായ നീതിന്യായ വ്യവസ്ഥിതിയോടും, ടൈപ്പ് 1ഡയബറ്റിസ് ബാധിരായ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാര്‍ വിനയപൂര്‍വം കുറച്ച് കാര്യങ്ങള്‍ ചോദിച്ചു കൊള്ളട്ടെ ഒരമ്മയുടെ നീറുന്ന ഹൃദയമാണ് ഇവിടെ സംസാരിക്കുന്നത്. ജീവിക്കാനുള്ള അവകാശമായ ആഹാരം വസ്ത്രം, പാര്‍പ്പിടം എന്നപോലെ Type 1 Diabetes ബാധിതരായ കുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള ഒരാവകാശമാണ് കുഞ്ഞികൈകളില്‍, കുഞ്ഞു ശരീരത്തില്‍ സൂചി കുത്തല്‍ ഒഴിവാക്കാന്‍ പറ്റുന്ന സംവിധനങ്ങള്‍ കിട്ടുക എന്നത്.

ബഹുമാനപ്പെട്ട നീതിന്യായവ്യവസ്ഥി തിക്കറിയാമോ ജനിച്ചു വീഴുമ്പോള്‍ മുതല്‍ അല്ലെങ്കില്‍ ഒന്നും രണ്ടും വയസ്സുമുതല്‍ ഒരുദിവസത്തില്‍ അഞ്ചും ആറും പ്രാവശ്യം ഇന്‍സുലിന്‍ ഇന്‍ജെക്ഷന്‍ എടുക്കുകയും ഏഴു മുതല്‍ പത്തു പ്രാവശ്യം വരെ കുഞ്ഞിക്കൈകളില്‍ കുത്തി ചോരയെടുത്തു ഷുഗര്‍ നോക്കുന്ന കുഞ്ഞുങ്ങളെയും അമ്മമാരെയും, ചെറുപ്പത്തില്‍ ഷുഗര്‍ബാധിച്ചു കണ്ണുകളുടെ കാഴ്ച്ച പോയവര്‍, കിഡ്നി തകരാറിലായവര്‍, കിഡ്നി മാറ്റല്‍ ശാസ്ത്രക്രിയ കഴിഞ്ഞ് പരാജയപെട്ടു ഡയാലിസിസ് ചെയ്യുന്നവര്‍, ഷുഗര്‍ കുറഞ്ഞുപോയി അച്ഛനമ്മമാരുടെ മുന്‍പില്‍ മരിച്ചു വീണവര്‍, ഉറക്കത്തില്‍ ഷുഗര്‍ കുറഞ്ഞുപോയി നാക്കും കയ്യും കടിച്ചുമുറിച്ചു അപസ്മാരം ഇളകിയ കുഞ്ഞുങ്ങള്‍.., ഷുഗര്‍കുറഞ്ഞുപോകുമോ എന്ന് പേടിച്ച് ഒരു രണ്ടുമണിക്കൂര്‍ പോലും സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാത്ത അമ്മമാരെ കുറിച്ച് അങ്ങനെ ഞങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ പട്ടിക എഴുതിയാല്‍ തീരില്ല.

കുഞ്ഞിന്റെ ഷുഗര്‍ കൂടുന്നതും കുറയുന്നതും ഏതുസമയത്താണ് എന്നറിയാതെ കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളുകളില്‍ കാവലിരിക്കുന്ന അമ്മമാരേകുറിച്ചു അറിയുമോ നീതിപീഠമേ.. അമ്മമാരെല്ലാം മൃത പ്രായരായിരിക്കുന്നു.. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കുഞ്ഞു ശരീരത്തില്‍ സൂചി കുത്തിയിറക്കാതെയും, കുഞ്ഞിക്കൈകളില്‍ കുത്തിനോവിക്കാതെ ഷുഗര്‍ നോക്കാനും.. ഒരുവീട്ടിലെ അഞ്ച് പേര്‍ക്ക് കുഞ്ഞിന്റെ ഷുഗര്‍ വാല്യൂസ് എവിടെയിരുന്നു വേണമെങ്കിലും നിരീക്ഷിക്കാന്‍ പറ്റുന്ന ടെക്‌നോളജികള്‍ ഉള്ള ഈ കാലഘട്ടത്തില്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഇതൊന്നും കൊടുക്കാന്‍ മാതാപിതാക്കളായ ഞങ്ങള്‍ക്ക് സാധിക്കാതെ വരുമ്പോളുണ്ടാകുന്ന മാനസികാവസ്ഥ ബഹുമാനപ്പെട്ട നീതിപീഠം അറിയാന്‍ ശ്രമിക്കേണമേ..

കാശുള്ളവര്‍ അമേരിക്കയിലൊക്കെ പോയി ഈ പറഞ്ഞ സൗകര്യങ്ങള്‍ എല്ലാം വെച്ചുകൊണ്ട് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ മുന്‍പില്‍ കൂടെ നടക്കുമ്പോള്‍ ഞങ്ങള്‍ ഹൃദയം തകര്‍ന്ന് ചോദിക്കുകയാണ് സാമ്പത്തികമാണോ ഈ ഭൂമിയില്‍ ജീവന് വില നിശ്ചയിക്കുന്നത്. ഭരണകൂടത്തിനോടും നീതന്യായവ്യവസ്ഥയോടും ഈ അമ്മ പറയുകയാണ് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവിതം ആരോഗ്യകരമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണം എങ്കില്‍ കുഞ്ഞുങ്ങളുടെ ഷുഗര്‍ലെവല്‍ ഒരു ദിവസം 70% എങ്കിലും 70തിനും 180നും ഇടയില്‍ നിര്‍ത്തുവാന്‍ സാധിച്ചാലേ കുഞ്ഞുങ്ങള്‍ മാനസികവും ശരീരികവുമായി മിടുക്കരായി വളരുവാന്‍ സാധിക്കു.. അതിനു ഞങ്ങള്‍ക്ക് അമേരിക്കയിലും ജര്‍മനിയിലും ഒക്കെ ഉള്ള ടെക്‌നോളജികള്‍ അത്യന്താപേക്ഷിതം ആണ്… ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഓരോ നിമിഷവും വിലപിടിച്ചതാണ്.. ഇന്നെങ്കില്‍ ഇന്ന് നാളെയെങ്കില്‍ നാളെ അധികം കാത്തുനില്‍ക്കാന്‍ ആവതില്ല അമ്മമാര്‍ക്ക്… കാരണം അമ്മയായത് കൊണ്ട് തന്നെ..

ബഹുമാനപ്പെട്ട നീതിപീഠമേ താമസംവിന അമ്മമാരുടെ വേദന, അമ്മമാരുടെ ഹൃദയ മിടിപ്പ് നീതിപീഠത്തിന്‍ ചെവികളില്‍ മുഴങ്ങുകയും.. കുഞ്ഞുമക്കളുടെ രക്തം കാണാതെ ഒരു ദിവസമെങ്കിലും, ഉറങ്ങാത്ത അമ്മമാരായ ഞങ്ങള്‍ക്ക് ഉറങ്ങണം. ഷാന വിജേഷ്, ഹരിചന്ദന, അത്താണിക്കല്‍ വെസ്റ്റ്, കോഴിക്കോട് 5. kozhikode- District Secretary,Type one diabetic welfare society Kerala,
Ph 9847412233