കോറോണ അത്ര പുതിയതല്ല, ബാധിച്ചാല്‍ എന്തോക്കെ ശ്രദ്ധിക്കണം?, കുറിപ്പ്

കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചിരിക്കുകയാണ്. ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊറോണ ഭയത്തിലാണ് കേരളവും. എന്നാല്‍ അത്രക്ക് പേടിക്കാന്‍ മാത്രം കൊറോണയില്‍ ഒന്നുമില്ലെന്നും കൊറോണ ബാധിച്ചാല്‍ എന്തോക്കെ ശ്രദ്ധിക്കണമെന്നും പറയുകയാണ് ഡോ. ഷിംന അസീസ്.

.ഡോക്ടറുടെ കുറിപ്പ് വായിക്കാം:

കൊറോണ വൈറസ് പലരും കരുതുന്നത് പോലെ പുതിയതായി കണ്ട് പിടിക്കപ്പെട്ട ഒരു സൂക്ഷ്മജീവിയല്ല. മൂക്കൊലിപ്പും തുമ്മലുമായി ‘ജലദോഷം’ എന്ന് നമ്മള്‍ വിളിക്കുന്ന രോഗം മുതല്‍ ശ്വാസകോശത്തിന്റെ പല ഭാഗങ്ങളെ ബാധിക്കുന്ന ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങി കുറേയേറെ രോഗങ്ങളുണ്ടാക്കി പണ്ടേ ഇവിടെല്ലാമുള്ള ആളാണ് കക്ഷി. തെക്കന്‍ ചൈനയില്‍ വ്യാപിച്ച സാര്‍സ്, മിഡില്‍ ഈസ്റ്റില്‍ മുന്‍പ് പരന്ന മെര്‍സ് തുടങ്ങിയവയും ചിലയിനം കൊറോണ വൈറസുകളുടെ ഫലമായിരുന്നു.

ഇപ്പോള്‍ നമ്മെ ആശങ്കയിലാഴ്ത്തുന്ന നോവല്‍ കോറോണ (2019nCov) എന്ന വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നു. ചൈനയില്‍ നിന്നും വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് രോഗി. രോഗിയുടെ നില ഗുരുതരമല്ല എന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ നമ്മള്‍ സൂക്ഷിക്കേണ്ടത് എന്തെല്ലാമാണ്?

* കൊറോണയെക്കുറിച്ചുള്ള വ്യാജസന്ദേശങ്ങള്‍ വാട്ട്‌സ്ആപിലും മറ്റുമായി ഏറെ പ്രചരിക്കുന്നുണ്ട്. തൊണ്ട സദാ നനഞ്ഞിരുന്നാല്‍ കൊറോണ വരില്ല എന്നെല്ലാം വായിച്ചു. ഇതിന് യാതൊരു ശാസ്ത്രീയതയുമില്ല. എവിടുന്നു വന്നു എങ്ങോട്ട് പോയി എന്ന് മനസ്സിലാകാത്ത ഈ ജാതി മെസേജുകളെ പൂര്‍ണമായും അവഗണിക്കുക. നമുക്ക് കൃത്യമായ അറിയിപ്പുകളും മുന്‍കരുതലുകളും അപ്‌ഡേറ്റുകളും തരാന്‍ ഇവിടെ സര്‍ക്കാരിന്റെ ആരോഗ്യസംവിധാനങ്ങളുണ്ട്. അതിനായി കാതോര്‍ക്കുക.

* ഭയക്കേണ്ട സമയമല്ല, മറിച്ച് ജാഗ്രതയോടെ നില കൊള്ളേണ്ട നേരമാണിത്.

* ചൈനയിലേക്ക് ഈയിടെ യാത്ര ചെയ്തിട്ടുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. പനിയോ മൂക്കൊലിപ്പോ മറ്റോ അനുഭവപ്പെട്ടാല്‍ ഒട്ടും വൈകിക്കാതെ ഡോക്ടറെ അറിയിക്കുക.

* രോഗബാധിതപ്രദേശങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞെത്തിയ ശേഷം ‘എനിക്കൊരു കുഴപ്പവുമില്ല, ഞാന്‍ പുറത്തിറങ്ങും’ എന്ന് പറഞ്ഞ് ഇറങ്ങി നടക്കുന്നതല്ല, ‘എന്നിലൂടെ ആരും രോഗിയാകരുത്’ എന്ന് തീരുമാനിച്ച് സ്വയം നിയന്ത്രണങ്ങള്‍ സൂക്ഷിക്കുന്ന വ്യക്തിയാണ് യഥാര്‍ത്ഥത്തില്‍ ഹീറോ എന്ന് മനസ്സിലാക്കുക.

* ഇത്തരത്തില്‍ ആശുപത്രിയിലോ വീട്ടിലോ നിരീക്ഷണത്തിലിരിക്കുന്നവരെ മാരകരോഗിയാക്കി ചിത്രീകരിക്കേണ്ടതില്ല. അത്തരത്തിലുള്ള ‘രോഗിയും’ ഭയക്കേണ്ടതില്ല. ചെറിയ ലക്ഷണങ്ങള്‍ പോലും നേരത്തേ തിരിച്ചറിഞ്ഞ് ഊര്‍ജിതമായ ചികിത്സ തുടങ്ങുന്നതിന് കൂടി സഹായകമാണ് ഈ രീതി. രോഗാണു ശരീരത്തില്‍ കയറി രോഗലക്ഷണങ്ങള്‍ പുറത്ത് വരാന്‍ എടുക്കുന്ന സമയത്തിന് ഇന്‍കുബേഷന്‍ പിരീഡ് എന്നാണ് പറയുന്നത്. കൊറോണ വൈറസിന്റെ കാര്യത്തില്‍ ഇത് ഇരുപത്തെട്ട് ദിവസമാണ്. അത്രയും ദിവസം രോഗം സംശയിക്കുന്ന ആളെ മാറ്റി നിര്‍ത്തുന്നതിന് ക്വാറന്റൈന്‍ എന്ന് പറയുന്നു. ഇത് ആ വ്യക്തി രോഗിയെങ്കില്‍ കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനാണ്. ഇത് ലോകമെങ്ങുമുള്ളതാണ്, മുന്‍കരുതല്‍ മാത്രമാണ്..

* ക്വാറന്റൈനിലുള്ള വ്യക്തി തനിച്ച് ഒരു റൂമിലാണ് കഴിയേണ്ടത്. അയാള്‍ ഉപയോഗിച്ച വസ്തുക്കള്‍ മറ്റു കുടുംബാംഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. നല്ല വായുസഞ്ചാരമുള്ള മുറിയിലാണ് ഈ വ്യക്തി കഴിയേണ്ടത്. വികാരത്തിനല്ല വിവേകത്തിനാണ് നമ്മള്‍ ഈ ദിനങ്ങളില്‍ മുന്‍തൂക്കം കൊടുക്കേണ്ടത്. കുറച്ച് ദിവസങ്ങളുടെ മാത്രം കാര്യമാണ്, വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

* നവമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ മത്‌സ്യമോ മാംസമോ വേവിച്ച് കഴിച്ചാല്‍ കൊറോണ വൈറസ് വരില്ല. പാലും മുട്ടയും ഉള്‍പ്പെടെ മൃഗങ്ങളില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങളെല്ലാം നന്നായി വേവിച്ച് കഴിക്കുന്നതില്‍ യാതൊരു വിധ ആരോഗ്യഭീഷണിയുമില്ല.

* തുമ്മലോ ചുമയോ ഉള്ളവര്‍ കൈമുട്ടിനകത്തേക്ക് തുമ്മുകയും ചുമയ്ക്കുകയും ചെയ്യുക. കര്‍ച്ചീഫിന് പകരം ടിഷ്യു പേപ്പര്‍ ഉപയോഗിക്കുക. ഓരോ തവണയും തുമ്മിയ ശേഷം പേപ്പര്‍ വേസ്റ്റ് ബാസ്‌ക്കറ്റില്‍ കളയുക. കൈ നന്നായി സോപ്പിട്ട് കഴുകുക.