അനിയത്തിയുടെ വിവാഹത്തിന് സൂക്ഷിച്ച സ്വർണം മോഷ്ടിച്ച ചേച്ചിയും ഭർത്താവും അറസ്റ്റിൽ

അനിയത്തിയുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വർണം മോഷ്ടിച്ച കേസിൽ ചേച്ചിയും ഭർത്താവും അറസ്റ്റിൽ. തിരുവനന്തപുരം കരമന കുന്നിൻപുറംഭാഗത്ത് ടി സി 21/635 വീട്ടിൽ കിരൺരാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റു ചെയ്തത്.

ഓണാവധിയ്ക്ക് പേരൂരിലെ കുടുംബവീട്ടിൽ എത്തിയപ്പോഴാണ് ഐശ്വര്യ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിച്ചത്. അമ്മ പാലക്കാട് ജോലിക്കുപോയിരുന്ന തക്കം നോക്കിയായിരുന്നു മോഷണം. പിന്നാലെ സ്വർണം ഭർതൃവീട്ടിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. വീട്ടിൽ തിരിച്ചെത്തിയ അമ്മ സ്വർണം കാണാനില്ലെന്ന് മനസിലാക്കിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് മോഷണം നടന്ന സമയം വീട്ടിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. തന്റെ അച്ഛൻ സ്വർണം എടുക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ഐശ്വര്യ പൊലീസിനോട് പറഞ്ഞത്. പിന്നാലെ അന്വേഷണസംഘം നടത്തിയ പരിശോധനയിൽ മൂത്ത മകൾ തന്നെയാണ് മോഷണം നടത്തിയതെന്ന് തെളിയുകയായിരുന്നു. കിരൺരാജിന്റെ വീട്ടിൽനിന്ന് പത്ത് പവൻ സ്വർണം കണ്ടെടുത്തു. ഇതിൽ അഞ്ച് പവൻ മുക്കുപണ്ടം ആയിരുന്നു. മോഷ്ടിച്ച സ്വർണത്തിൽ നിന്ന് അഞ്ച് പവൻ വരുന്ന മാല പണയംവച്ച് പകരം മുക്കുപണ്ടം വയ്ക്കുകയായിരുന്നു. അറസ്റ്റിന് പിന്നാലെ പ്രതികളെ കോടതിയിൽ ഹാജരാക്കി.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ രാജേഷ് കുമാർ, എസ്‌ഐ സ്റ്റാൻലി, എഎസ് ഐ അംബിക, സിവിൽ പോലീസ് ഓഫീസർമാരായ സജി പിസി, സൈഫുദ്ദീൻ, മനോജ് കെപി, സുഭാഷ് വാസു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.