തൃശൂര്‍ പൂരം ഉപേക്ഷിച്ചു, ഭക്തർക്കു പ്രവേശനമില്ല…

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്ന് വെച്ചെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. പൂരവുമായി ബന്ധപ്പെട്ട ഒരു പരിപാടിയും ഈ വര്‍ഷം വേണ്ടെന്ന് തീരുമാനിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് പൂരം പരിപൂര്‍ണമായി ഉപേക്ഷിക്കുന്നത്. അസാധാരണമായ സാഹചര്യം ആയതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രിതല യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിന് അകത്ത് അഞ്ചുപേരെ മാത്രം പങ്കെടുപ്പിച്ച്‌ ചടങ്ങുകള്‍ നടത്തും. വെടിക്കെട്ടും, ചെറുപൂരങ്ങളും ഉപേക്ഷിച്ചെന്നും മന്ത്രി വ്യക്തമാക്കി.

1948ല്‍ മഹാത്മാഗാന്ധി കൊല്ലപ്പെട്ടപ്പോഴും ചൈനീസ് യുദ്ധ സമയത്തും മറ്റുചില പ്രാദേശിക തര്‍ക്കങ്ങളിലും പൂരം ചടങ്ങുകള്‍ മാത്രമായി നടത്തിയിട്ടുണ്ട്. എന്നാല്‍ അസാധാരണമായ ഘട്ടമായതിനാലാണ് പൂരം പരിപൂര്‍ണമായി ഉപേക്ഷിച്ചത്-മന്ത്രി പറഞ്ഞു.

എ സി മൊയ്തീന്‍, വി എസ് സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ദേവസ്വം പ്രതിനിധികളുമായി ചര്‍ച്ച നടന്നത്. ലോക്ക്ഡൗണ്‍ നീട്ടിയതോടെ പൂരത്തിനുള്ള ഒരുക്കങ്ങള്‍ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങള്‍ നിര്‍ത്തി വെച്ചിരുന്നു. മെയ് രണ്ടിനാണ് തൃശൂര്‍ പൂരം നടക്കേണ്ടിയിരുന്നത്. ഒരു ആനയുടെ എഴുന്നള്ളിപ്പും, പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.