തൃശ്ശൂര്‍ പൂരം: സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താനനുമതി

തൃശൂര്‍ പൂരത്തില്‍ സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താനനുമതി. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസിവ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്. കൊവിഡ് സാഹചര്യത്തില്‍ പൂരം നടത്തിപ്പിന് അനുമതി നല്‍കിയപ്പോള്‍ വെടിക്കെട്ട് നടക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. സുപ്രിംകോടതി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം വെടിക്കെട്ട് നടത്താം.

കൂടുതല്‍ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം തീരുമാനിക്കും. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ അടുത്ത ദിവസം ഉണ്ടാകും. 17ാം തിയതി കൊടിയേറ്റ് മുതല്‍ 24ാം തീയതി ഉപചാരം ചൊല്ലി പിരിയല്‍ വരെയുള്ള വെടിക്കെട്ടിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷം തൃശൂര്‍ പൂരം പ്രൗഢിയോടെ നടത്താന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. ചടങ്ങുകളില്‍ മാറ്റമില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും തീരുമാനിച്ചിരുന്നു.

തൃശൂര്‍ പൂരത്തിനെത്തുന്നവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കും, 45 വയസിന് മുകളില്‍ ഉള്ളവര്‍ വാക്സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം, പൂരപറമ്പില്‍ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും, പത്ത് വയസില്‍ താഴെ ഉള്ള കുട്ടികളെ പൂരപറമ്പില്‍ പ്രവേശിപ്പിക്കില്ല എന്നിങ്ങനെയാണ് നിയന്ത്രണങ്ങള്‍.