മണവാട്ടി പോലെ അണിഞ്ഞൊരുങ്ങി, കിരീടം ചൂടി, പൂക്കളാൽ ചുറ്റപ്പെട്ടാണ് അവൾ പോയത്, കുറിപ്പ്

കഴിഞ്ഞ ദിവസമാണ് ട്രാൻസ്‌ജെൻഡർ യുവതി അനന്യ കുമാരി അലക്‌സ് ജീവനൊടുക്കിയത്. ഈ വിയോഗത്തിൽ വേദന പങ്കുവെച്ച് പലരും രംഗത്തെത്തി. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയപ്പോൾ സംഭവിച്ച പിഴവിനെ കുറിച്ചും പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും അനന്യ തുറന്ന് പറഞ്ഞിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ ശരിതെറ്റുകളെ കുറിച്ച് വലിയ ചർച്ചയാണ് സോഷ്യൽ ലോകത്ത് നടക്കുന്നത്.

ഹൃദയം നുറുങ്ങുന്ന വേദനയും കുറേയേറെ ചോദ്യങ്ങളും ബാക്കിയാക്കി അനന്യ വേദനകളില്ലാത്ത ലോകത്തേക്കു മടങ്ങുമ്പോൾ ഹൃദയംതൊടും കുറിപ്പ് പങ്കുവയ്ക്കുകയാണ് ടോമി മാത്യു വടക്കാഞ്ചേരിൽ. അനന്യയുടെ അന്ത്യയാത്ര അവൾ ആഗ്രഹിച്ചതു പോലെ നടന്നു. ബ്രൈഡൽ ഡ്രെസ്സിൽ, മണവാട്ടി പോലെ അണിഞ്ഞൊരുങ്ങിയുള്ള അന്ത്യയാത്രയിൽ അനന്യയുടെ വലിയൊരു ആഗ്രഹവും സഫലീകരിക്കപ്പെട്ടുവെന്നും ടോമി കുറിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം, അനന്യയുടെ അന്ത്യയാത്ര അവൾ ആഗ്രഹിച്ചതു പോലെ നടന്നു. ബ്രൈഡൽ ഡ്രെസ്സിൽ, മണവാട്ടി പോലെ അണിഞ്ഞൊരുങ്ങി, കിരീടം ചൂടി, പൂക്കളാൽ ചുറ്റപ്പെട്ട്… അവളെ അനിയത്തിയായി അവകാശപ്പെട്ട്, ഏറ്റുവാങ്ങി നാട്ടിലെത്തിച്ച വിഹാൻ, ഉള്ളിലെ കനലടക്കി, വിതുമ്പലൊതുക്കി അവളെ ഒരുക്കിയ രഞ്ജുവും കൂട്ടുകാരികളും. They offered us redemption. പക്ഷെ രേഖപ്പെടുത്തേണ്ട ഒന്ന് കൂടിയുണ്ട്: പള്ളിയിൽ അടക്കപ്പെടണമെന്ന അനന്യയുടെ ആഗ്രഹം മാത്രമല്ല നടന്നത്. അവളുടെ ജനനപ്പേരിലും, ജനിച്ച ജൻഡറിലുമല്ല ചരമശുശ്രൂഷയിൽ അവൾ വിളിയ്ക്കപ്പെട്ടത്‌. സ്ത്രീയായി, അവൾ സ്വീകരിച്ച പേരായ അനന്യകുമാരിയായി അവൾ പേര് ചൊല്ലി വിളിയ്ക്കപ്പെട്ടു. ചരമ ശുശ്രൂഷ നടത്തിയ പുരോഹിതൻ തന്നെയാണ് അവളെ മന്ത്രകോടി പുതപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കുന്നു. സെന്റ് ജോസെഫ്‌സ് റോമൻ കാത്തലിക് പള്ളി, മുണ്ടക്കൽ,പെരുമൺ, മരണത്തിൽ നിങ്ങൾ അനന്യക്കനുവദിച്ച അന്തസ്സ്, അതിൽ അനുതാപവും അനുരഞ്ജനവും ഉൾച്ചേർന്നിരിക്കുന്നു. സല്യൂട്ട്.