അന്ന് ജീവനൊടുക്കാന്‍ തീരുമാനിച്ചു, അച്ഛനെയും അമ്മയെയും ഓര്‍ത്തപ്പോള്‍ പിന്മാറി, വിനോദ് കോവൂര്‍ പറയുന്നു

മിനിസ്‌ക്രീനും ബിഗ് സ്‌ക്രീനിലും തിളങ്ങുന്ന നടനാണ് വിനോദ് കോവൂര്‍. ഇപ്പോള്‍ അദ്ദേഹം തുറന്ന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടതായി വന്ന ദുരനുഭവാവസ്ഥയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വിനോദ് കോവൂര്‍ തന്റെ മനസ് തുറന്നത്.

വിനോദ് കോവൂരിന്റെ വാക്കുകള്‍ ഇങ്ങനെ, കരിയറിന്റെ തുടക്കത്തിലാണ് എം.ടിയുടെ ഒരു സിനിമയില്‍ അവസരം ലഭിച്ചത്. എം.ടിയുടെ തിരക്കഥ, സേതുമാധവന്‍ എന്ന സംവിധായകന്‍, നാല് നായകന്‍മാരില്‍ ഒരാള്‍ താനാണെന്ന് പറഞ്ഞാണ് അഭിനയിക്കാന്‍ പോയത്. കൂട്ടുകാരും കുടുംബക്കാരുമെല്ലാം ആഘോഷമായാണ് യാത്രയാക്കിയത്.

എന്നാല്‍ അവിടെയെത്തിയപ്പോള്‍ അഭിനയിക്കാന്‍ താനില്ലെന്നാണ് അറിഞ്ഞത്. ഇതോടെ എല്ലാം അവസാനിപ്പിക്കാനൊരുങ്ങി. ആത്മഹത്യാക്കുറിപ്പെഴുതി മരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് അച്ഛനേയും അമ്മയേയും ഓര്‍ത്തപ്പോള്‍ പിന്‍മാറുകയായിരുന്നു. പിന്നീട് ചെറിയ ചെറിയ പരിപാടികള്‍ ചെയ്ത തന്റെ ജീവിതത്തില്‍ വഴിത്തിരിവായത് എം80 മൂസ പരമ്പരയാണ്.

അതുവരെ സീരിയലുകള്‍ വലിയ വീടുകളിലെ കഥയായിരുന്നു. സാധാരണക്കാരുടെ ജീവിതം അതുവരെ സീരിയലുകളില്‍ വിഷയമായിരുന്നില്ല. അടുപ്പിലൂതുന്ന ഭാര്യ, തീന്‍മേശക്ക് ചുറ്റിലിരുന്ന് ദാരിദ്ര്യം പറയുന്ന ഒരു കുടുംബം പുതിയ അനുഭവമായിരുന്നു. അതോടെ താന്‍ ഒരു താരമായി മാറി.