വ്ലോഗറെ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തി.

 

വ്ലോഗറെ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആഗ്രയിൽ നടന്ന സംഭവത്തിൽ ഗാസിയാബാദ് സ്വദേശിനി റിതിക സിങ് (30) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സംഭവത്തിൽ റിതികയുടെ മുൻ ഭർത്താവ് ആകാശ് ഗൗതമിനെയും രണ്ട് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

ഭർത്താവുമായി വേർപിരിഞ്ഞ ശേഷം റിതിക സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട വിപുൽ അഗർവാളിനൊപ്പം ആഗ്രയിലെ താജ്‌ഗഞ്ച് അരയിലെ ഫ്ലാറ്റിൽ വാടകക്ക് താമസിച്ചു വരുകയായിരുന്നു. വെള്ളിയാഴ്ച, ആകാശിനൊപ്പം രണ്ട് സ്ത്രീകളും രണ്ടു പുരുഷൻമാരും ഫ്ലാറ്റിൽ അതിക്രമിച്ചു കടന്ന ശേഷം റിതികയെയും വിപുലിനെയും ആക്രമിക്കുകയായിരുന്നു.

വിപുലിനെ ശുചിമുറിയിൽ പൂട്ടിയിട്ടു റിതികയുടെ കൈകള്‍ കെട്ടി ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് തള്ളിയിടുകയാണ് ഉണ്ടായത്. അയൽവാസികൾ ബഹളം കേട്ട് എത്തിയപ്പോഴേക്കും രണ്ടു പുരുഷൻമാർ രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ആകാശിനെയും രണ്ടു സ്ത്രീകളെയും അയൽവാസികൾ തുടർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

2014ലാണ് ഫിറോസാബാദ് സ്വദേശിയായ ആകാശ് ഗൗതമും റിതികയും തമ്മിൽ വിവാഹിതരാവുന്നത്. 2018ൽ ഇവർ തമ്മിൽ വേർപിരിഞ്ഞ തോടെ റിതിക വിപുലിനൊപ്പം ജീവിച്ചു വരുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ‌ 44,000-ത്തിലധികം ഫോളോവേഴ്‌സുള്ള റിതിക, ഫാഷൻ, പാചകം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഡിയോകളാണ്‌ പങ്കുവച്ച് വന്നിരുന്നത്. റിതികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും വീട്ടുകാരെ വിവരം അറിയിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്.