പെണ്‍സുഹൃത്തിനെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത പത്തൊന്‍പത്കാരനെ കോളജ് ക്യാംപസിന് പുറത്തിട്ട് കുത്തിക്കൊന്നു

പെണ്‍സുഹൃത്തിനെ ഉപദ്രവിക്കുന്നത് തടഞ്ഞ വിദ്യാര്‍ഥിയെ കോളജ് ക്യാംപസിന് പുറത്തിട്ട് കുത്തിക്കൊന്നു. ഡല്‍ഹി സര്‍വകലാശാല സൗത്ത് ക്യാംപസിലെ ആര്യഭട്ട കോളജിന് പുറത്താണ് ഞാറാഴ്ച ഉച്ചയോടെ കൊലപാതകം നടന്നത്. സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്ങിലെ ഒന്നാം വര്‍ഷ ബി എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ നിഖില്‍ ചൗഹാനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി.

കോളജിന്റെ സമീപത്തെ സിസിടിവിയില്‍ ബൈക്കിലെത്തിയ സംഘം നിഖിലിന്റെ നെഞ്ചില്‍ കുത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കുത്തിയതിന് പിന്നാലെ രണ്ടു സ്‌കൂട്ടറുകളിലും ഒരു ബൈക്കിലുമായി ഇവര്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗുരുതരമായി പരുക്കേറ്റ നിഖിലിനെ മറ്റ് വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിക്കുന്നത്.

സംഭവപ്പെറ്റി പോലീസ് പറയുന്നത് ഇങ്ങനെ: ഒരാഴ്ച മുന്‍പാണ് നിഖിലിന്റെ സുഹൃത്തിനോട് ഒരു വിദ്യാര്‍ഥി അപമര്യാദയായി പെരുമാറിയത്. ഇത് നിഖില്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പ്രതി നിഖിലിനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചത്. ഞാറാഴ്ച ഉച്ചയോടെ പ്രതികളും മറ്റ് മൂന്ന് കൂട്ടാളികളും ചേര്‍ന്നാണ് നിഖിലിനെ കോളജ് ഗേറ്റിന് പുറത്തുവെച്ച് നെഞ്ചില്‍ കത്തി കുത്തിക്കയറ്റി കൊലപ്പെടുത്തിയത്.

ഗുരുതരമായി പരുക്കേറ്റ നിഖിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഡല്‍ഹി പശ്ചിമ വിഹാര്‍ സ്വദേശിയായ നിഖില്‍ പഠനത്തിനൊപ്പം മോഡലിങ്ങും പാര്‍ട് ടൈമായി ചെയ്തിരുന്നു. നിഖില്‍ സുഹൃത്തുക്കളെ കാണാന്‍ വീട്ടില്‍ നിന്നുപോയ ശേഷം തങ്ങളുടെ മകന്‍ കുത്തേറ്റ് മരിച്ച വിവരമാണ് പിന്നീട് വീട്ടുകാര്‍ അറിയുന്നത് – പോലീസ് പറഞ്ഞു.