അരിക്കൊമ്പനുമായി ആംബുലൻസ് മേഘമലയിലേക്ക്, മയക്കം വിട്ട നിലയിൽ, തുമ്പിക്കൈയിലെ മുറിവ് കരഞ്ഞില്ല

കമ്പം : അരിക്കൊമ്പനുമായി തമിഴ്‌നാട് വനംവകുപ്പ് മേഘമലയിലേക്ക് പുറപ്പെട്ടു. മേഘമലയിൽ വെള്ളിമല വനമേഖലയിലേക്കാണ് ആനയെ മാറ്റുന്നത്. മയക്കുവെടിവച്ച് പിടികൂടി എലിഫെന്റ് ആംബുലൻസിൽ കയറ്റിയ ആന മയക്കംവിട്ട നിലയിലാണ്. വാഹനത്തിന്റെ ഇരുവശങ്ങളിലേക്കും തുമ്പിക്കൈ നീട്ടിയിട്ടിരിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.

ആനയുടെ തുമ്പിക്കൈയിൽ മുൻപ് കണ്ട മുറിവ് ഇപ്പോഴും ഭേദമാകാത്ത നിലയിലാണ്. ലോറിയിൽവച്ചുതന്നെ ആനയ്‌ക്ക് വീണ്ടും ബൂസ്‌റ്റർ ഡോസ് നൽകിയേക്കുമെന്നാണ് സൂചന. രണ്ട് മയക്കുവെടി വച്ചാണ് ആനയെ കമ്പത്ത് നിന്നും പിടികൂടിയത്. വെള്ളിമലയിൽ ആനയ്‌ക്ക് ഭക്ഷണത്തിനും മറ്റും പ്രയാസമുണ്ടാകില്ല എന്ന കണക്കുകൂട്ടലിലാണ് തമിഴ്‌നാട് വനംവകുപ്പ് ഇവിടേക്ക് മാറ്റുന്നത്.

പെരിയാറിൽ എത്തിച്ച് ഒരു മാസം തികയും മുൻപ് മേയ് 27ന് പുലർച്ചെ ആന തമിഴ്നാട്ടിൽ കമ്പം ടൗണിൽ ഇറങ്ങി. അഞ്ച് വാഹനങ്ങൾ തകർക്കുകയും ടൗണിലൂടെ ഓടി പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ ആനയെ ജനവാസ മേഖലയിൽ നിന്നും വനംവകുപ്പ് തുരത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 12.30 ഓടെ പൂശാനംപെട്ടിക്ക് സമീപത്തുവെച്ചാണ് ആനയെ മയക്കുവെടിവച്ചത്.

സ്വകാര്യവ്യക്തിയുടെ തെങ്ങിൻതോപ്പിൽ നിന്നിരുന്ന ആനയെ ഇതിനുസമീപം വച്ചാണ് മയക്കുവെടി വച്ചത്. ജനവാസമേഖലയിൽ വീണ്ടും എത്തിയതായി സ്ഥിരീകരിച്ചതോടെയാണ് ആനയെ പിടികൂടി മാറ്റാൻ തീരുമാനിച്ചത്.