അന്നുരാത്രി കൂടെ വന്ന സുഹൃത്തിനോടും അമ്മയോടും വെറുപ്പു തോന്നി – അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ് അരിസ്റ്റോ സുരേഷ്. കള്ളുകുടിയനും ഗായകനുമായിയെല്ലാം ഉള്ള താരത്തിന്റെ അഭിനയത്തിന് ാെട്ടേറെ പ്രശംസയും ലഭിച്ചിരുന്നു. ബിഗ് ബോസ് സീസണ്‍ വണ്ണിലും അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. സിനിമയില്‍ ഏവരെയും ചിരിപ്പിക്കുന്ന അരിസ്‌റ്റോ സുരേഷിന്റെ ജീവിതം അത്ര സന്തോഷമുള്ളതായിരുന്നില്ല . എട്ടാം ക്ലാസില്‍വെച്ച് താരം പഠിപ്പു നിര്‍ത്തി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് തന്റെ അച്ഛനെ കണ്ട് സഹായം ചോദിക്കാന്‍ പോയ കഥയാണ്. അതേ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോളും കരച്ചില്‍ വരുമെന്നും അദ്ദേഹം പറയുന്നുണ്ട്.

അരിസ്‌റ്റോ സുരേഷിന്റെ വാക്കുകളിലേക്ക്

അച്ഛന്‍ തന്നെയാണ് തന്റെ വിഷമം.. ചെറുപ്പക്കാലത്ത് പല അവസരങ്ങളിലും ഞാന്‍ അച്ഛനെ കാണാന്‍ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും ദൂരെനിന്നു കാണാനല്ലാതെ ഒരിക്കലും അടുത്തു ചെന്നു സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. മകനാണെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹം എന്നോടു സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല.ഒരു ദിവസം അമ്മ പറഞ്ഞു; ‘അച്ഛന്‍ റെയില്‍വേയില്‍ നിന്നു റിട്ടയര്‍ ആകുകയാണ്.

നീ പോയി അദ്ദേഹത്തെകണ്ട് സംസാരിക്കൂ. എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല.’ അഞ്ചു പെണ്‍മക്കളുടെ പരാധീനതകളായിരിക്കണം അമ്മയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.

എനിക്ക് അന്ന് പതിനാറോ പതിനേഴോ വയസ്. കൊല്ലം റെയില്‍വേ സ്റ്റേഷനിലാണ് അച്ഛന് യാത്രയയപ്പ്. ഞാനും സുഹൃത്തും കൂടി കൊല്ലത്ത് ചെന്നു. അച്ഛന്‍ വലിയ തിരക്കിലായിരുന്നു. എങ്കിലും ആളൊഴിഞ്ഞപ്പോള്‍ ഞാന്‍ അടുത്തു ചെന്നു. ‘അച്ഛാ… ഞാന്‍ സുരേഷാണ്. ഇന്ദിരയുടെ മോനാണ്. അച്ഛനെ കാണാന്‍ വേണ്ടി വന്നതാണ്.’ എന്നു പറഞ്ഞു.’അച്ഛനോ??? ആരുടെ അച്ഛന്‍. ഏത് ഇന്ദിര. ഓരോന്ന് വലിഞ്ഞുകേറി വന്നോളും പൊയ്‌ക്കൊള്ളണം. ഇവിടെ നിന്ന്..’ ഇടവപ്പാതി പോലെ ഇടിയും മിന്നലുമായി നിന്നു പെയ്യുകയായിരുന്നു അച്ഛന്‍.ഞാന്‍ പേടിച്ചു വിറയ്ക്കാന്‍ തുടങ്ങി. നിലവിളിക്കണം എന്നു തോന്നി. അപമാനം കൊണ്ട് തല പിളരുന്ന പോലെ. ആരും കണ്ടില്ലെന്നു കരുതി ഞാന്‍ മുഖം തിരിച്ചത് എന്റെ സുഹൃത്തിന്റെ നേരെയായിരുന്നു.

അന്നുരാത്രി എനിക്ക് എന്റെ അമ്മയോട് കഠിനമായ വെറുപ്പു തോന്നി. നടന്ന കാര്യങ്ങളെക്കുറിച്ചു പറഞ്ഞ് എന്നെത്തന്നെ കളിയാക്കിയ കൂടെ വന്ന സുഹൃത്തിനോടു വെറുപ്പു തോന്നി. ഒരിക്കല്‍ സംസാരിക്കണം എന്ന് ആഗ്രഹിച്ച അച്ഛനോടു വെറുപ്പു തോന്നി. അന്നു രാത്രി ഞാന്‍ ഉറങ്ങിയില്ല. ആ സംഭവം ഓര്‍ത്താല്‍ ഇന്നും എനിക്ക് ഉറങ്ങാന്‍ കഴിയില്ല.