മകളെയും മരിച്ചുപോയ അച്ഛനെയും വരെ തെറിവിളിക്കുന്നു; ആര്യ

ബഡായ് ബംഗ്‌ളാവിലൂടെ മിനിസ്‌ക്രീനില്‍ സ്വന്തമായി ഒരു ഇടമുണ്ടാക്കിയ താരമാണ് ആര്യ. ബിഗ് ബോസിലെ മികവാര്‍ന്ന പ്രകടനത്തിലൂടെ നിരവധി ആരാധകരെയും വിമര്‍ശകരെയും ആര്യക്ക് ലഭിച്ചു,. വേറിട്ട അവതരണ ശൈലികൊണ്ടും, താരജാഡകള്‍ ഇല്ലാത്ത സംസാരം കൊണ്ടും ഈ താരം പ്രേക്ഷക ഹൃദയങ്ങളില്‍ ഒരു വലിയ സ്ഥാനം തന്നെയാണ് ഊട്ടിഉറപ്പിച്ചത്.സോഷ്യല്‍ മീഡിയയയിലും സജീവമായ താരം ഇപ്പോഴും മിക്ക റിയാലിറ്റിഷോകളിലും അവതാരക ആയി തിളങ്ങുന്നുണ്ട്.മോഡല്‍ രംഗത്തും, കലാരംഗത്തും ഒരേ പോലെ വ്യക്തിമുദ്ര പതിപ്പിച്ച ആര്യ നൃത്തവേദികളിലും താരമാണ്.

ആര്യ സിനിമാറ്റിക്, സെമി ക്ലാസിക്കല്‍ ഡാന്‍സില്‍ പ്രവണ്യം നേടിയിട്ടുണ്ട്. താരത്തിന് ഒരു മകളാണ്. സിംഗിള്‍ പേരന്റായ താരം മകളുമൊത്തുളള അഭിമാന നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കാറുണ്ട്. 2018-ല്‍ തനിക്ക് അഭിനയം മാത്രമല്ല ഫാഷന്‍ ഡിസൈനിങ്ങും വഴങ്ങും എന്ന് വഴുതക്കാടില്‍ സ്വന്തമായി ഒരു ബോട്ടിക് ആരംഭിച്ചു കൊണ്ട് ആര്യ തെളിയിച്ചു.

ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ആര്യയ്ക്ക് നേരെ വ്യാപകമായ സൈബര്‍ ആക്രമണമായിരുന്നു ഉണ്ടായത്. ആര്യയെ മാത്രമല്ല മകളെയും മാതാപിതാക്കളെയുമെല്ലാം അധിക്ഷേപിക്കുന്ന തരം കമന്റുകളാണ് ചിലര്‍ ഇടുന്നത്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആര്യയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയായി പങ്കുവെച്ച കുറിപ്പിലാണ് വിമര്‍ശകര്‍ക്ക് തക്കതായ മറുപടി ആര്യ നല്‍കിയത്.
ബിഗ് ബോസ് പോലൊരു ഷോ യില്‍ ആളുകള്‍ക്ക് തീര്‍ച്ചയായും അവരുടെ പ്രിയപ്പെട്ട മത്സരാര്‍ഥികള്‍ ഉണ്ടാവുമെന്ന് എനിക്ക് അറിയാം. അതില്‍ സംശയമില്ല. ഒരു പ്രേക്ഷക ആയിരുന്നപ്പോഴൊക്കെ എനിക്കും എന്റെ ഫേവറൈറ്റ് ഉണ്ടായിരുന്നു. ഞാനും ഒരു മത്സരാര്‍ഥിയായിരുന്ന ഈ സീസണില്‍ പോലും ഹൗസില്‍ എനിക്ക് പ്രിയപ്പെട്ടവര്‍ ഉണ്ടായിരുന്നു. വളരെ സാധാരണമായ ഒരു കാര്യമാണിത്. ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഓരോരുത്തരും ചിന്തിക്കുന്നതും കാര്യങ്ങളെ നോക്കി കാണുന്നതും അവയോടുള്ള കാഴ്ചപാടുകളും വ്യത്യസ്തമായിരിക്കും. ഒരു മത്സരാര്‍ഥി എന്ന നിലയില്‍ ആരോഗ്യപരമായ വിമര്‍ശനങ്ങളെ സ്വീകരിക്കുക എന്നത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും എന്റെ ഉത്തരവാദിത്തം കൂടിയാണ്. പക്ഷേ അതിന്റെ അര്‍ഥം നിങ്ങള്‍ എന്നെ അധിക്ഷേപിക്കാം എന്നല്ല.

സമൂഹ മാധ്യമം എന്നത് വളരെ ശക്തവും ഉപകാരപ്രദവുമായ ഒരു വേദിയാണ്. പക്ഷേ അത് നല്ല രീതിയില്‍ ഉപയോഗിക്കണം. ഒരു പബ്ലിക് പ്രൊഫൈല്‍ ഉള്ളത് കൊണ്ട് നിങ്ങള്‍ക്ക് ആരെയും എത്ര വേണമെങ്കിലും അധിക്ഷേപിക്കാമെന്ന് കരുതരുത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഞങ്ങളില്‍ മിക്കവരും പ്രത്യേകിച്ച് സ്ത്രീകള്‍ ഈ അവസ്ഥ നേരിടുന്നുണ്ട്. അര്‍ഹിക്കുന്ന പ്രധാന്യത്തോടെ ഇത് അധികാരികള്‍ക്ക് മുന്നില്‍ എത്തിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഇത്തരം കമന്റുകളെ അവഗണിക്കാന്‍ എന്നോട് ഇത്രയും കാലം പറഞ്ഞിരുന്നവരോട്… ക്ഷമിക്കണം. ഒരുപാട് കാലമായി ഞാനിത് ക്ഷമിക്കുന്നു. അമ്മയും എന്റെ ചെറിയ മകളും അടുത്ത സുഹൃത്തുക്കളും മരിച്ച് പോയ അച്ഛനുമൊക്കെ അധിക്ഷേപങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരമൊരു മനോരോഗം ഇനിയും സഹിക്കാന്‍ ഞാന്‍ തയ്യാറല്ല. മറ്റൊരു സുപ്രധാന സാഹചര്യത്തില്‍ (കൊറോണ) ആയതിനാലാണ് ഞങ്ങളില്‍ മിക്കവരും ഇതേ കുറിച്ച് നിശബ്ദത തുടരുമെന്ന് കരുതരുത്. നന്ദി… എന്നും ആര്യ പറയുന്നു.