നിലപാട് തിരുത്തി; കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ ഇല്ലാതെ പ്രവേശിക്കാം

നിലപാട് തിരുത്തി ബ്രിട്ടണ്‍. കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ ഇല്ലാതെ പ്രവേശിക്കാം. വിദേശകാര്യമന്ത്രി ഇംഗണ്ട് വിദേശകാര്യ സെക്രട്ടറിയുമായ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിന്‍ കൊവിഷീല്‍ഡ് അംഗീകരിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം.
കൊവിഷീല്‍ഡ് വാക്സിന്‍ ഇംഗ്ലണ്ട് അംഗീകരിക്കാത്തത് വിവേചനമാണെന്ന് ഇന്ത്യ നേരത്തെ തുറന്നടിച്ചിരുന്നു. വാക്സിന്‍ എടുത്തവര്‍ക്ക് ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്സിനുകളാണെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശവാദമുന്നയിച്ചു.

വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബ്രിട്ടനെ അതൃപ്തി അറിയിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നും കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചാലും ക്വാറന്റീന്‍ വേണമെന്ന് നിര്‍ബന്ധിത നിര്‍ദ്ദേശത്തോടായിരുന്നു ഇന്ത്യയുടെ എതിര്‍പ്പ്. ബ്രിട്ടന്റെ പുതിയ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശിഖ്ള പ്രതികരിച്ചിരുന്നു. ബ്രിട്ടന്‍ നയം മാറ്റിയില്ലെങ്കില്‍ ഇന്ത്യയും സമാനനയം സ്വീകരിക്കുമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

എന്നാല്‍ ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതുപോലെ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ആസ്ട്ര സെനകയുടെ വാക്സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ ബ്രിട്ടന്‍ നിഷ്‌കര്‍ഷിക്കുന്നില്ല. പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ് വാക്സിന്‍ ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാസെനകയും ചേര്‍ന്നാണ് വികസിപ്പിച്ചത്. ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് കൊവിഷീല്‍ഡ് സ്വീകരിച്ചവരാണെങ്കിലും ബ്രിട്ടണിലെത്തിയാല്‍ 10 ദിവസം ക്വാറന്റീനില്‍ പ്രവേശിക്കണം.