തലസ്ഥാനത്ത് പോലും പെണ്ണിന് രക്ഷയില്ല, ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺ‍കുട്ടികളെ ആക്രമിച്ചു

തിരുവനന്തപുരം. പിണറായി സർക്കാരിന്റെ ഭരണത്തിൽ സംസ്ഥാന തലസ്ഥാനത്ത് പോലും പെണ്ണിന് രക്ഷയും സുരക്ഷയുമില്ല.
തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് നേരെ വീണ്ടും അതിക്രമം. നെയ്യാറ്റിൻകരയിൽ ബൈക്കിലെത്തിയ സംഘമാണ് വിദ്യാർത്ഥികളെ ഉപദ്രവിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺ‍കുട്ടികളാണ് അതിക്രമത്തിന് ഇരയായത്.

ഇട റോഡിൽ വച്ചാണ് അതിക്രമം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം പെൺകുട്ടിയുടെ കഴുത്തിൽ അടിച്ച ശേഷം ഉപദ്രവിക്കുകയായിരുന്നു. മാല പൊട്ടിക്കാനും അക്രമികൾ ശ്രമം നടത്തിയതായാണ് പെൺകുട്ടികൾ പറഞ്ഞിട്ടുള്ളത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

അതേസമയം, തലസ്ഥാനത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ പതിവ് സംഭവങ്ങളായി മാറുകയാണ്. കവടിയാറിൽ സിവിൽ സർവീസ് കോച്ചിങ് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന പെൺകുട്ടികളെ ബൈക്കിലെത്തിയ യുവാവ് കടന്നു പിടിച്ച സംഭവം ഉണ്ടായിട്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു പോലീസ് നടപടിയും ഉണ്ടായിട്ടില്ല. നാലു ദിവസം മുൻപ് നടന്ന സംഭവത്തിന്റെ സിസിടിവി ദ്യശ്യങ്ങൾ പുറത്തുവന്നിരുന്നതാണ്.

പ്രഭാതസവാരിക്കിടയിൽ മ്യൂസിയത്ത് വനിതാ ഡോക്ടറെ ആക്രമിച്ചതിന്റെയും വഞ്ചിയൂരിൽ കേന്ദ്രസർക്കാർ ജീവനക്കാരിയെ കടന്നു പിടിച്ചതിന്റെയും ഞെട്ടൽ മാറുന്നതിന് മുൻപാന് വീണ്ടും വീണ്ടും അതിക്രമങ്ങൾ അരങ്ങേറുന്നതെന്നതാണ് ഗൗരവം വർധിപ്പിക്കുന്നത്. കവടിയാർ പണ്ഡിറ്റ് കോളനിക്ക് സമീപം യുവധാരാ ലെയ്നിലാണ് അക്രമം നടന്നത്. ബൈക്കിലെത്തിയ ആൾ വണ്ടി ഒതുക്കി കുട്ടികളെ കയ്യേറം ചെയ്യുകയായിരുന്നു.

രാത്രി ഒൻപതോടെയായിരുന്നു സംഭവം നടക്കുന്നത്. വാഹനത്തിൽ എത്തിയ അക്രമി ആദ്യം ബൈക്ക് ഒതുക്കി നിർത്തുന്നതും പിന്നീട് വാഹനം എടുത്ത് പെൺകുട്ടികളെ പിന്തുടരുന്നതും സിസിടിവി ദ്യശ്യങ്ങളിൽ കാണുന്നുണ്ട്. അന്നു തന്നെ അതിക്രമത്തിന് ഇരയായവർ മ്യൂസിയം പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് ഭാഷ്യം. പോലീസിന് ലഭിച്ച സിസിടിവി ദ്യശ്യങ്ങൾ വ്യക്തതയില്ലെന്നും, വാഹനത്തിന്റെ നമ്പർ വ്യക്തമല്ലെന്നുമാണ് പൊലീസ് പറയുന്നത്. ഉപയോഗ യോഗ്യമല്ലെങ്കിൽ ഈ സിസിടിവി ക്യാമറകൾ എന്തിനു വെച്ചിരിക്കുന്നു? എന്ന ചോദ്യമാണ് ഇവിടെ ബാക്കിയാവുന്നത്.