എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പൂവിട്ട പ്രണയം, നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ ഹരിണി ചന്ദനയുടെ കൈ പിടിച്ച് സുനീഷ്

എട്ടാം ക്ലാസില്‍ പൂവിട്ട പ്രണയത്തിന് സാക്ഷാത്കാരം. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ പ്രണയ സാക്ഷാത്കാരത്തില്‍ ഹരിണി ചന്ദനയ്ക്ക് മാംഗല്യം. ട്രാന്‍സ് ജെന്‍ഡറും നടിയുമായ ഹരിണി ചന്ദനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി ജീവിത സഖിയാക്കിയത് കുമ്പളങ്ങി സ്വദേശി സുനീഷ് ആണ്. എറണാകുളം ബി ടി എച്ച് ഹാളില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയ രഞ്ജു രഞ്ജിമാരുടെ ആശീര്‍വാദത്തോടെ ആയിരുന്നു വിവാഹം നടനന്നത്.

സുനീഷ് ഗള്‍ഫില്‍ ഒരു സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. എട്ടാം ക്ലാസ് മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. ചെറുപ്പത്തില്‍ പൂവിട്ട പ്രണയമാണ് ഒടുവില്‍ വിവാഹ പന്തലില്‍ എത്തി നില്‍ക്കുന്നത്. നവ ദമ്പതികളെ ആശീര്‍വദിക്കാനും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനുമായി നിരവധി പേരാണ് എത്തിയത്. സുനീഷിന്റെ മാതാപിതാക്കളുടെ ആശീര്‍വാദത്തോടെ ആണ് വിവാഹം നടന്നത്., എന്നാല്‍ ഹരിണി ചന്ദനയുടെ മാതാപിതാക്കള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തില്ല.

പെണ്ണായി മാറാനുള്ള അതിയായ ആഗ്രഹം മൂലം നഷ്ടമാക്കേണ്ടി വന്ന സ്വന്തം നാട്ടിലേക്കാണ് ഹരിണി മരുമകളായി എത്തുന്നത്. സുനു എന്ന് വിളിക്കുന്ന സുനീഷുമായി ഹരിണി അടുപ്പത്തിലാകുന്നത് എട്ടാം ക്ലാസില്‍ പഠിക്കവെയാണ്.സുനുവിനൊപ്പമുള്ള ഹരിണിയുടെ ചിത്രങ്ങളൊക്കെ നേരത്തേ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിയിരുന്നു. ഹരിണി ട്രാന്‍സ്‌ജെന്‍ഡര്‍ ആയി മാറിയത് 16-ാം വയസിലാണ്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. പിന്നാലെ നാടു വിടേണ്ടതായി വന്നു. കാലങ്ങള്‍ക്ക് ശേഷം സുനീഷ് ഫ്രണ്ട് റിക്വസ്റ്റ് ഫേസ്ബുക്കില്‍ അയച്ചതോടെയാണ് ജീവിതം മാറിമറിഞ്ഞത് എന്ന് ഹരിണി നേരത്തെ പറഞ്ഞിരുന്നു. തുടക്കത്തില്‍ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും ബന്ധം പ്രണയത്തിന് വഴി മാറുകയായിരുന്നു. സുനുവാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. ആദ്യം ഞെട്ടിപ്പോയി. പിന്നെ സംഗതി സീരിയസാണെന്നറിഞ്ഞപ്പോള്‍ താനും വീഴുകയായിരുന്നുവെന്ന് ഹരിണി പറയുന്നു.