
നടനും മുൻ എംപിയുമായ ഇന്നസെന്റ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലാണ്. ആരോഗ്യനില മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രണ്ടാഴ്ച മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില മെച്ചപ്പെട്ടതിനെ തുടർന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യ നില ആശങ്കാകുലമായി തുടരുകയാണ്. മൂന്നു തവണ വന്ന കൊവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് അദ്ദേഹത്തെ അലട്ടിയിരുന്നത്. കഴിഞ്ഞ ആറുമാസമായി ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു.
മാര്‍ച്ച് ആദ്യവാരമാണ് ലേക്ക് ഷോറില്‍ അഡ്മിറ്റ് ചെയ്തത്. ആരോഗ്യനില വഷളായെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇന്നസെന്റിനെ സുഖപ്പെടുത്താനുള്ള തീവ്രശ്രമങ്ങളിലാണ് ആശുപത്രി അധികൃതര്‍. ഈയിടെ ഇന്നസെന്റിന് ഓര്‍മ്മക്കുറവ് വന്നിട്ടുണ്ടായിരുന്നു. അതും നടനെ അലട്ടിയിരുന്നു. അമേരിക്ക സന്ദര്‍ശനത്തിന്നിടെ വീണത് ആരോഗ്യസ്ഥിതി അപകടത്തിലാക്കി.
കൊവിഡ് തുടരെ തുടരെ വന്നതോടെ അതിന്റെ പ്രശ്നങ്ങള്‍ ആന്തരികാവയവങ്ങളെ ബാധിച്ചു. ഇതാണ് ആരോഗ്യസ്ഥിതി വഷളാക്കിയത്. 2012ലാണ് അദ്ദേഹത്തിന് നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചത്. 2015ൽ ഇന്നസെന്റ് ന്യൂ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സ തേടിയിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ മകൾ, കടുവ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു ‘അമ്മ’ പ്രസിഡന്റ് ആയി 12 വർഷത്തോളമാണ് ഇന്നസെന്റ് തുടര്‍ന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് പിന്തുണയോടെ ചാലക്കുടിയില്‍ നിന്നു അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
കാൻസർ രോഗത്തെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് ഇന്നസെന്റ് അറിയപ്പെടുന്നത്. കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. എംപിയായപ്പോൾ പാർട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല ശ്രമിച്ചതെന്നും അഞ്ചിടത്ത് കാൻസർ പരിശോധന സംവിധാനങ്ങൾ സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂർ എന്നീ അഞ്ച് സ്ഥലങ്ങളിൽ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.