മൂന്നിരട്ടി വിലകൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയ സംഭവത്തിൽ വിശദീകരണവുമായി കെ കെ ശൈലജ

പിപിഇ കിറ്റുകൾ മാർക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത് വാങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡിന്റെ ആദ്യഘട്ടത്തിൽ മാർക്കറ്റിൽ സുരക്ഷ ഉപകരങ്ങൾക്ക് ക്ഷാമമുള്ള സമയമായിരുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദ്ദേശ പ്രകാരം മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയെന്നാണ് കെ കെ ശൈലജയുടെ വിശദീകരണം.

മാർക്കറ്റിൽ സുരക്ഷ ഉപകരങ്ങൾക്ക് ക്ഷാമമുള്ള സമയത്താണ് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത്. അന്വേഷിച്ചപ്പോൾ ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് തരാൻ ഒരു കമ്പനി തയ്യാറായി. വില നോക്കാതെ മൂന്നിരട്ടി ഉപകരണങ്ങൾ സംഭരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു എന്നും കെ കെ ശൈലജ പറഞ്ഞു. ദുരന്ത സമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെയും സാധനങ്ങൾ വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ട്. പിന്നീടാണ് അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റ് മാർക്കറ്റിൽ ലഭ്യമായതെന്നും കെ കെ ശൈലജ വിശദീകരിച്ചു. സർക്കാറിനെതിരായ ആക്രമണങ്ങൾ കമ്യൂണിസ്റ്റുകാർ ചെറുക്കണമെന്നും അഴിമതി ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. കൊവിഡ് മറയാക്കി അഴിമതി നടന്നു എന്ന ആരോപണങ്ങളോട് ആദ്യമായാണ് മുൻ ആരോഗ്യമന്ത്രി പ്രതികരിക്കുന്നത്.