കൈക്കുഞ്ഞിനെ അടക്കം ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി, പിടികൂടി പോലീസ്

നെടുമങ്ങാട്: കൈക്കുഞ്ഞ് അടക്കമുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി. കാമുകനും യുവതിക്കൊപ്പം പോലീസ് പിടിയിലായി. അരശുപറമ്പ് പാപ്പാകോണത്ത് വീട്ടില്‍ ശാരദ മകള്‍ ഇസക്കി അമ്മാള്‍ എന്ന 29 കാരിയും തൂത്തുക്കുടി ജില്ലയിലെ ശങ്കരപ്പേരി പണ്ടാരംപട്ടി 3/191/3ല്‍ താമസിക്കുന്ന സെളെരാജന്‍ മകന്‍ അശോക് കുമാര്‍ എന്ന 32കാരനുമാണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.

അരശുപറമ്പ് തോട്ടുമുക്ക് പണയില്‍ വാടകവീട്ടിലാണ് ഇസക്കി അമ്മാള്‍ കഴിഞ്ഞിരുന്നത്. വിവാഹിതയായ ഇവര്‍ക്ക് ഒമ്പത് വയസുള്ള ഒരു കുട്ടിയും മുലകുടി മാറാത്ത ഒന്നര വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ഈ രണ്ട് കുട്ടികളെയും ഉപേക്ഷിച്ചാണ് വിവാഹിതനും മൂന്നരയും ഒന്നരയും വയസുള്ള കുട്ടികളുടെയും പിതാവായഅശോക് കുമാറിനൊപ്പം ഒളിച്ചോടിയത്.

ഇസക്കി അമ്മാളിന്റെ ഭര്‍ത്താവ് മുത്തുകുമാറാണ് ഭാര്യയെ കാണാനില്ലെന്ന് കഴിഞ്ഞ മാസം 26ന് പരാതി നല്‍കിയത്. പരാതിയില്‍ നെടുമങ്ങാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ഒളിവില്‍ കഴിഞ്ഞുവെന്ന് വ്യക്തമായി. തുടര്‍ന്ന് കോയമ്പത്തൂര്‍ രത്‌നപുരിയില്‍ നിന്നും ഇരുവരെയും പോലീസ് പിടികൂടുകയും ചെയ്തു. നെടുമങ്ങാട് സിഐ എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ സൂര്യ, എഎസ്‌ഐ നൂറുല്‍ ഹസന്‍, പൊലീസുകാരായ പ്രസാദ്, ബാദൂഷ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.