ഇറാനില്‍ അമിനിയുടെ അനുസ്മരണത്തിന് എത്തിയ ജനങ്ങള്‍ക്ക് നേരെ പോലീസ് വെടിവയ്പ്

ഇറാനില്‍ മതപോലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ 40-ാം ചരമദിനം ആചരിക്കുവാന്‍ കുര്‍ദ് പട്ടണമായ സാക്വസിലെ അവരുടെ കബറില്‍ തടിച്ചുകൂടിയ പതിനായിരത്തോളം പേര്‍ക്കെതിരെ പോലീസ് വെടിവയ്പ്. സംഘടിച്ചെത്തിയ ജനങ്ങളില്‍ നിരവധി പേരെ പോലീസ് പിടിച്ച് കൊണ്ടുപോയതായിട്ടാണ് റിപ്പോര്‍ട്ട്.

ഇറാനിലെ നിരവധി നഗരങ്ങളില്‍ അനുസ്മരണ ചടങ്ങ് നടത്തി. പലയിടത്തും പ്രക്ഷോഭകരും പോലീസും ഏറ്റുമുട്ടലുണ്ടായി. ഏകാധിപത്യം തുലയട്ടെ, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിന് സ്ത്രീകള്‍ രോഷം പ്രകടമാക്കി. അനുസ്മരണം നടന്ന പലസ്ഥലങ്ങളിലും പോലീസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടി.

പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി പ്രഖ്യാപിച്ചു. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിക്കാതിരുന്നതിന് അറസ്റ്റിലായ അമിനി കഴിഞ്ഞ മാസം 16നാണ് മരിച്ചത്. മരണത്തെ തുടര്‍ന്ന് ഉണ്ടായ പ്രക്ഷോഭത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടു.