ക്രിമിനൽ പശ്ചാത്തലമോ, വ്യക്തി വൈരാഗ്യമോ ഇല്ല; പൂഞ്ഞാറിൽ വൈദികനെ വാഹനം ഇടിപ്പിച്ച കേസിൽ മുഴുവൻ പ്രതികൾക്കും ജാമ്യം

കോട്ടയം: പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ചെന്ന കേസിൽ മുഴുവൻ പ്രതികൾക്കും ജാമ്യം. പ്രായപൂർത്തിയായ 17 പേർക്കാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ട 27 വിദ്യാർഥികൾക്കും ജാമ്യം ലഭിച്ചു. പ്രായപൂർത്തിയാകാത്ത 10 പേർക്ക് ഇന്നലെ ജുവനൈൽ കോടതി ജാമ്യം അനുവദിച്ചിരുന്നു.

പ്രതികളായ 27 പേരും പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ്. ജയിലിലായതിനാൽ വിദ്യാർഥികൾക്ക് ഇന്ന് തുടങ്ങിയ പ്ലസ് വൺ പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. കുട്ടികൾക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമോ വൈദികനുമായി വ്യക്തിപരമായ വൈരാഗ്യമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം 10 വിദ്യാർഥികൾക്ക് ജുവനൈൽ കോടതി ജാമ്യം അനുവദിച്ചത്.

പൂഞ്ഞാർ സെന്റ്റ് മേരിസ് ഫൊറോനാ പള്ളി ഗ്രൗണ്ടിൽ കാറും ബൈക്കുമായി യുവാക്കൾ നടത്തിയ അഭ്യാസപ്രകടനം തടഞ്ഞ വൈദികനെ വാഹനം ഇടിപ്പിച്ചതായാണ് കേസ്. തുടർന്ന് പരിക്കേറ്റ പള്ളി സഹവികാരി ഫാദർ ജോസഫ് ആറ്റുച്ചാലിൽ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.