‘അവള്‍ വന്നതില്‍പിന്നെയാണ് ഞാന്‍ എന്റെ നാല്‍പ്പതുകളെയും കുറിച്ച് കൂടുതല്‍ ബോധവധിയായത്, ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് റാണി നൗഷാദ്

മകന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദ്യമായി കുറിപ്പ് പങ്കുവെച്ചിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകയായ റാണി നൗഷാദ്. മകന്റെ ഭാര്യയായി, അതിനേക്കാളുപരി പ്രിയപ്പെട്ട മകളായി വന്നു കയറിയ പെണ്‍കുട്ടി തങ്ങളുടെ ഹൃദയം തടവിലാക്കിയതിന്റെ വാര്‍ഷികമാണിതെന്ന് അവര്‍ കുറിക്കുന്നു. മകന് ഒരിണയെ കിട്ടിയപ്പോള്‍ എനിക്ക് സ്‌നേഹനിധിയായ ഒരു മകളെയും ഏറ്റവും പ്രിയങ്കരിയായ ഒരു കൂട്ടുകാരിയെയും കൂടിയാണ് കിട്ടിയതെന്നും റാണി നൗഷാദ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം, അവള്‍ ഞങ്ങളുടെ ഹൃദയം തടവിലാക്കിയിട്ട് ഇന്ന് (13-12-2020-21)ഒരു വര്‍ഷം തികയുകയാണ്….. അതെ,ഞങ്ങളുടെ മക്കളുടെ വിവാഹ വാര്‍ഷികമാണ്…. നിങ്ങളുടെ ഓരോരുത്തരുടെയും അനുഗ്രഹാശിസുകള്‍ കുട്ടികള്‍ക്കുണ്ടാവണം.. ഒരാണ്‍കുട്ടി ജനിക്കുമ്പോള്‍ തന്നെ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ അവനു വേണ്ടി ഒരു പെണ്‍കുട്ടിയും ജനിച്ചിട്ടുണ്ടാകും, അല്ലെങ്കില്‍ തിരിച്ചും… എന്റെ മകന് ഒരിണയെ കിട്ടിയപ്പോള്‍ എനിക്ക് സ്‌നേഹനിധിയായ ഒരു മകളെയും ഏറ്റവും പ്രിയങ്കരിയായ ഒരു കൂട്ടുകാരിയെയും കൂടിയാണ് കിട്ടിയത്… ഇങ്ങനെ ഒരു മകളെ,എല്ലാവിധ മാനറിസങ്ങളും മനസിലാക്കിച്ചു കൊണ്ടും സ്‌നേഹത്തിന്റെ ശരിയായ അര്‍ത്ഥവും വ്യാപ്തിയും ബോധ്യപ്പെടുത്തിക്കൊണ്ടും ബുദ്ദിയും, വിവേകവുമുള്ള നല്ലൊരു മകളാക്കി വളര്‍ത്തികൊണ്ടു വന്ന സിലുമോളുടെ മാതാപിതാക്കളോട് ഞങ്ങള്‍ സ്‌നേഹപ്പെട്ടിരിക്കുന്നു..

നിങ്ങള്‍ പുണ്യം ചെയ്തവരാണ്… അവള്‍ വന്നതില്‍പിന്നെയാണ് ഞാന്‍ എന്റെ ആരോഗ്യത്തെയും എന്റെ നാല്‍പ്പതുകളെയും കുറിച്ച് കൂടുതല്‍ ബോധവധിയായത്…. സമയമാസമയങ്ങളില്‍ ആഹാരം കഴിച്ചോ, ഉറങ്ങുന്നില്ലേ, ഒരു ഗ്ലാസ് പാല്‍ കൂടി കുടിച്ചാല്‍ എന്താ…. അങ്ങനെ സ്‌നേഹത്തില്‍ ചാലിച്ച എത്രമാത്രം ശകാരങ്ങളാണെന്നോ. പെണ്മക്കള്‍ മാത്രമുള്ളൊരു വീടിന്റെ അകമ്പുറം എത്ര മാത്രം മനോഹരമാണെന്ന് ഞാന്‍ കണ്ടറിഞ്ഞത് ഉമ്മയുടെ അനുജത്തിയുടെ വീട്ടില്‍ നിന്നാണ്. അവിടെ നാലു പെണ്‍കുട്ടികള്‍ ആയിരുന്നു. സ്‌നേഹത്തോടെയല്ലാതെ എന്റെ അനുജത്തിക്കുട്ടികള്‍ കൂടിയായ അവരെ അവരുടെ മാതാപിതാക്കള്‍ ട്രീറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. ആ വീട്ടിനുള്ളില്‍ ഇരിക്കുമ്പോള്‍ മറ്റേതോ മനോഹരമായ ഒരു രാജ്യത്ത് പോയതു പോലെയായിരുന്നു എന്നും എനിക്ക്…..

ഈ ഒരുവര്‍ഷവും, നീ ഇവിടെ എന്നോടൊപ്പം ഉണ്ടായിരുന്ന സമയങ്ങളുടെ വേഗം ഞാനറിഞ്ഞതേയില്ല…. നീയില്ലാത്ത ഈ അഞ്ചു ദിവസങ്ങളിലും എന്റെ ഉള്ളില്‍ ആധി തന്നെയാണ്. നീ കഴിച്ചോ, കുടിച്ചോ ഉറങ്ങിയോ എന്നൊക്കെയുള്ള ആധികള്‍…. കാരണം നീയൊരമ്മയും, ഞാനൊരു അമ്മൂമ്മയും ആവുന്നു എന്നറിഞ്ഞതില്‍പ്പിന്നെ തുടങ്ങിയ എന്റെ വെപ്രാളങ്ങള്‍. നിന്റെ കെട്ടിയോന്‍ നിന്റെ ഒപ്പം എന്തിനും ഏതിനും ഉണ്ടെന്നുള്ള വലിയൊരാശ്വാസം ഉള്ളപ്പോഴും ഞാന്‍ ഒരമ്മൂമ്മയും കൂടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ നിന്നെക്കുറിച്ചല്ലാതെ മാറ്റാരെക്കുറിച്ചോര്‍ക്കാനാണ്….. മകളേ….. ഇനിയും ഒരായിരം ജന്മങ്ങള്‍ നീ എന്റെ മകന്റെ ജീവനും ജീവിതവുമായി ഞങ്ങളുടെ കുടുംബത്തിന്റെ നിറഞ്ഞ സന്തോഷമായി സൗഭാഗ്യവതിയായി നീണാള്‍ വാഴ്ക….. എന്റെ പൊന്നുമക്കള്‍ക്ക് വിവാഹ മംഗളങ്ങള്‍…. റാണിനൗഷാദ്