ആദ്യ നാളുകളില്‍ തങ്ങള്‍ പരസ്പരം സംസാരിക്കാറില്ലായിരുന്നു, സ്‌നേഹയും ശ്രീകുമാറും പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശ്രീകുമാറും സ്‌നേഹയും. മറിമായം എന്ന പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാകുന്നത്. പരമ്പരയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹത്തില്‍ എത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം സ്വാസിക അവതാരകയായി എത്തുന്ന റെഡ്കാര്‍പ്പെറ്റില്‍ പങ്കെടുക്കാന്‍ ഇരുവരും എത്തിയിരുന്നു. പരിപാടിയില്‍ ശ്രീകുമാറും സ്‌നേഹയും കലാജീവിതത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയും ചെയ്തു.

ഛായമുഖി എന്ന നാടകത്തിന്റെ ഭാഗമായതിനെ കുറിച്ച് സ്‌നേഹയും പുതിയ തെലുങ്ക് സിനിമാ വിശേഷങ്ങളെ കുറിച്ച് ശ്രീകുമാറും വിശേഷങ്ങള്‍ പങ്കുവെച്ചു. പഠിക്കുന്ന കാലത്ത് നാടകങ്ങള്‍ ചെയ്യുമായിരുന്നുവെന്നും അങ്ങനെയിരിക്കെ മുകേഷിന്റെ സഹോദരി തന്റെ നാടകം കാണാനിടയായെന്നും അങ്ങനെയാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ഛായാമുഖിയില്‍ അവസരം ലഭിച്ചതെന്നും സ്‌നേഹ പറയുന്നു.

‘മറിമായത്തിലേക്ക് സിദ്ധാര്‍ഥ് ശിവ വഴിയാണ് എത്തിപ്പെട്ടത്. ആദ്യം ക്യാമറയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് ഭയമായിരുന്നു. ശേഷം ചെയ്യാന്‍ തീരുമാനിച്ചു. ഷൂട്ടിങ് ഫ്‌ലാറ്റിലാണ് എന്ന് അറിഞ്ഞതോടെ അമ്മ പോകാന്‍ അനുവദിച്ചില്ല. വേണമെങ്കില്‍ വീട്ടില്‍ വന്ന് ചിത്രീകരിക്കാന്‍ അറിയിച്ചു. ശേഷം മറിമായത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദ്യത്തെ എപ്പിസോഡുകള്‍ ചിത്രീകരിച്ചു’ സ്‌നേഹ പറഞ്ഞു.

ശ്രീകുമാര്‍ തെലുങ്ക് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് തെലുങ്ക് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതായും ശ്രീകുമാര്‍ വെളിപ്പെടുത്തി. പ്രശസ്ത സംവിധായകന്‍ ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ഒരു സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. -ശ്രീകുമാര്‍ പറഞ്ഞു.

പ്രണയത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. ശ്രീകുമാര്‍ ഒട്ടും സംസാരിക്കാത്ത വ്യക്തിയാണെന്നും മറിമായത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ആദ്യ നാളുകളില്‍ തങ്ങള്‍ പരസ്പരം സംസാരിക്കാറില്ലായിരുന്നുവെന്നും ശ്രീകുമാറും സ്‌നേഹയും പറയുന്നു. വിവാഹശേഷമാണ് കുറച്ചെങ്കിലും മാറ്റം വന്നതെന്നും ശ്രീകുമാര്‍ പൊതുവെ അധികം സംസാരിക്കാത്ത കൂട്ടത്തിലാണെന്നും സ്‌നേഹ പറയുന്നു.