സൗജന്യ അടിവസ്ത്ര പദ്ധതി; ഇരകളായി നിരവധി സ്ത്രീകള്‍

അഹമ്മദാബാദ്: പല വിധത്തിലുള്ള തട്ടിപ്പുകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ അടിവസ്ത്രം മറയാക്കി തട്ടിപ്പ് നടത്തുന്നത് ഇതാദ്യമാണ്. വിവിധ പദ്ധതികളുടെ പേരില്‍ സ്ത്രീകളെയടക്കം തട്ടിപ്പിനിരയാക്കിയ യുവാവാണ് അറസ്റ്റിലായത്. അഹമ്മദാബാദ് ചന്ദ്‌ഖേഡ സ്വദേശി സൂരജ് ഗാവ്‌ലെ (25) എന്നയാളെയാണ് അഹമ്മദാബാദ് സൈബര്‍ ക്രെം സെല്‍ അറസ്റ്റ് ചെയ്തത്. സൗജന്യ അടിവസ്ത്രങ്ങള്‍ ലഭിക്കുമെന്ന പദ്ധതിയുടെ പേരില്‍ നിരവധി സ്ത്രീകളെ ഇയാള്‍ തട്ടിപ്പിനിരയാക്കിയെന്നാണ് പൊലീസ് പറയുന്നത്. പ്രൊമോഷന്റെ ഭാഗമായി സൗജന്യ അടിവസ്ത്രങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു സ്‌കീം സൂരജ് തന്നെയാണ് തയ്യാറാക്കിയത്. സൗജന്യ ഇന്നര്‍ വെയര്‍ പദ്ധതി പേരില്‍ തട്ടിപ്പിനിരയാക്കുന്ന സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെടുന്നതായിരുന്നു രീതി. െതുടര്‍ന്ന് പല നമ്ബറുകളിലേക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കും ഇത് അയച്ചു കൊടുക്കും. പ്രധാനമായും സ്ത്രീകളായിരുന്നു ഇരകള്‍.

മെസേജ് കണ്ടിട്ട് ആരെങ്കിലും പ്രതികരിച്ചാല്‍ ഇവരോട് അടിവസ്ത്രങ്ങള്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ ആവശ്യപ്പെടും. ഇങ്ങനെ അയച്ചു കൊടുത്ത് അബദ്ധത്തില്‍ ചാടുന്നവരെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കലായിരുന്നു രീതി. 19കാരിയായ ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ‘അടിവസ്ത്ര’ തട്ടിപ്പുകാരനെ പൊലീസ് കുടുക്കിയത്. ‘തന്റെ സ്‌കീം വഴി സൗജന്യം നേടാന്‍ അര്‍ഹയാണെന്ന് അവകാശപ്പെട്ട് യുവതിയോട് സൂരജ് വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. മറ്റ് ചില സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്’. സൈബര്‍ ക്രൈം എസിപി ജെ.എം.യാദവ് അറിയിച്ചു. കൊമേഴ്‌സ് ബിരുദധാരിയായ സൂരജ്, ഓണ്‍ലൈന്‍ വ്യാപാര ഇടപാടുകളെ സംബന്ധിച്ച് നല്ല അറിവുള്ള ആളായിരുന്നുവെന്നും പൊലീസ് പറയുന്നു.