സദാചാരക്കാരുടെ മാമാ പോലീസിംഗ്,ഋഷി കാർത്തിക്കിന്റെയും ഭാര്യയുടേയും ചിത്രങ്ങളേ കുറിച്ച്

സോഷ്യൽ മീഡിയയിൽ വൻചർച്ചയായ സംഭവമായിരുന്നു എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും ചിത്രങ്ങൾ.വൻ വിമർശനമാണ് ചിത്രത്തിനുതാഴെ കമന്റുകളായി വന്നത്.വിഷയത്തിൽ പ്രതികരണവുമായി ദമ്പതിമാർ തന്നെ രം​ഗത്തെത്തിയിരുന്നു.ഇപ്പോളിതാ സദാചാര വാദികൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അഡ്വ.ശ്രീജിത്ത് പെരുമന.ആണും പെണ്ണും ഒരുമിച്ചിരുന്നാൽ,അല്ലെങ്കിൽ ഒന്ന് നോക്കിയാൽ, ഒരു ഫോട്ടോഷൂട്ട് നടത്തിയാൽ കപ്പല് കയറി പോകുന്നതാണ് മലയാളിയുടെ വിശ്വ വിഖ്യാത സംസ്‌ക്കാരവും സദാചാര ബോധവുമെല്ലാമെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു

കുറിപ്പിങ്ങനെ

സദാചാരക്കാരുടെ മാമാ പോലീസിംഗ് !സമ്പൂർണ്ണ സാക്ഷരതാ എന്ന് കൊട്ടിഘോഷിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാട് എന്ന് കള്ളപ്പേരുണ്ടാക്കി മാർക്കറ്റ് ചെയുന്ന നാട്ടിലെ ആഗോള പ്രശ്നം ലിംഗമാണ്. മാറ് മറയ്ക്കാൻ സമരത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച്‌ പ്രബുദ്ധ മലയാളക്കര ഇന്ന് എത്തി നിൽക്കുന്നത് സദാചാര റിപ്പബ്ലിക് എന്ന വേലിക്കെട്ടിലേക്കാണ്.

ചുംബനവും രതിയുമൊക്കെ അവിടെ നിൽക്കട്ടെ ആണും പെണ്ണും ഒരുമിച്ചിരുന്നാൽ,അല്ലെങ്കിൽ ഒന്ന് നോക്കിയാൽ, ഒരു ഫോട്ടോഷൂട്ട് നടത്തിയാൽ കപ്പല് കയറി പോകുന്നതാണ് മലയാളിയുടെ വിശ്വ വിഖ്യാത സംസ്ക്കാരവും സദാചാര ബോധവുമെല്ലാം. പൊതുവേ വലിയ വിശാലമനസ്ക്കാരനാണ് നമ്മൾ എന്നാണു നമ്മുടെ തന്നെയൊരു വെപ്പ്ഇ എങ്കിലും ടുങ്ങിയതും ദുർബലവും മലീമസവുമായ മനസ്സിനുടമകളും ഒളിഞ്ഞുനോട്ടിസം എന്ന ഞരമ്പ് രോഗത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ അടിമകളുമാണ് നമ്മൾ എന്നതാണ് യാഥാർഥ്യം.
തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ എന്ന വർണ്യത്തിൽ ആശങ്ക ഉൽപ്രേക്ഷ അലങ്കൃതി സന്ദേഹം അതാണ് ലിംഗഭേദമന്യേ നാമനുഭവിക്കുന ലൈംഗിക അരാചകത്വത്തിന്റെ അടിസ്ഥാനം. സ്ത്രീയും പുരുഷനും ഒക്കെ ഈ ആധിയിൽ തുല്യ പങ്ക് വഹിക്കുന്നു.

കേരളം അനുഭവിക്കുന്ന ലൈംഗീക ദാരിദ്ര്യം തന്നെയാണ് സദാചാര പോലീസിങ്ങിലേക്ക് സംസ്ഥാനത്തെ നിയമപാലകരെപോലെയും കൊണ്ടുചെന്നെത്തിച്ചത്. പോലീസ് സോഷ്യൽ മീഡിയയിലൂടെ നടത്തിയത് സദാചാര മുന്നറിയിപ്പ് അത്തരമൊരു ലൈംഗിക അരാജകത്വത്തിന്റെ ആകെത്തുകയാണ്. ആണും പെണ്ണും അവർ കാമുകിയും കാമുകനും ആകട്ടെ,സുഹൃത്തുക്കളാകട്ടെ, സഹോദരീ സഹോദരനാകട്ടെ, ദമ്പതിമാരാകട്ടെ ആരുമായിക്കൊള്ളട്ടെ ഒരു പൊതു സ്ഥലത്തു സംസാരിച്ചതിരിക്കുന്നതോ, ഫോട്ടോഷൂട്ട് നടത്തുന്നതോ ചോദ്യം ചെയ്യാൻ സ്റ്റേറ്റിനോ അതിലെ ഫോഴ്സിനോ ഏതു നിയമമാണ് അനുവാദം നൽകിയിട്ടുള്ളത് ?

അതല്ലെങ്കിൽ അവർ പൊതു ശല്യമുണ്ടാക്കുകയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ, മറ്റാരുടെയെങ്കിലും സ്വാതന്ത്രത്തെ ഹനിക്കുകയോ ചെയ്യണം എന്നാണു നിയമം പറയുന്നത്. നിയമം അനുശാസിക്കുന്നതിനപ്പുറം സദാചാര ക്ളാസുകൾ നനൽകാൻ പോലീസിനെ നിയോഗിക്കാൻ ഉത്തരവിട്ടത് ഏതു മഹാനായാലും അയാൾ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന “തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ” എന്ന തത്വത്തിൽ വിശ്വസിക്കുന്നയാളായിരിക്കും.

ഒരു ആണും പെണ്ണും ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചാൽ അവർ ഭാര്യ ഭർത്താക്കൻമാർ അല്ലെങ്കിൽ ‘ഇമ്മോറൽ ട്രാഫ്ഫിക്ക്’ ആരോപിച്ച് കേസെടുക്കുകയും വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്ന ഇല്ലാത്ത നിയമം ഉള്ള നാടാണിത്.ഈ അപ്രഖ്യാപിത നിയമം ആണ് ആദ്യം മാറേണ്ടത്. പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിച്ചാൽ, ഇനി അവർ ശാരീരിക ബന്ധം പുലർത്തി എന്ന് തന്നെ ഇരിക്കട്ടെ, സ്റ്റേറ്റിന് ഇതിൽ എന്താണ് കാര്യം.സ്ത്രീയുടെ കന്യാചർമ്മത്തിന് കാവൽ നില്ക്കാൻ ഭരണ ഘടനയുടെ ഏത് വകുപ്പാണ് പോലീസിനെ അധികാരപ്പെടുത്തിയത്?ലൈംഗീകത ഒരു മഹാസംഭവമായി കൊണ്ട് നടക്കുന്നതാണ് നമ്മുടെ അടിസ്ഥാന പ്രശ്നം.അതിന് കേരളീയൻറെ മഹത്തായ സംസ്കാരം എന്ന ഓമനപ്പേരും.

കണ്ണടച്ച് ഇരുട്ടാക്കുകയാണ് നാം. മനുഷ്യ സഹചമായ ലൈഗീക ചോദനയെ മണിച്ചിത്ര താഴിട്ട് പൂട്ടി വെച്ച് സദാചാരം പ്രസംഗിക്കുന്ന വിഡ്ഡിത്വത്തിന് ലോകത്തെ ഒരു സംസ്കാരവും മതവും അരുനിന്നിട്ടില്ല .പകരം ലൈംഗീകതയെ ആസ്വാദ്യവും നിയന്ത്രണ വിധേയവുമാക്കുകയാണ് ചെയ്തത്.സദാചാരത്തിൻറെ അപ്പോസ്തലന്മാരുടെ നാട്ടിൽ അർദ്ധരാത്രി സൂര്യൻ ഉദിക്കാതിരിക്കാട്ടെ.ചികിത്സ വേണ്ടത് മലയാളികളുടെ മനസിനാണ്… പാശ്ചാത്യ സംസ്‌കാരത്തിന്റെ അധിനിവേശവും, നമ്മുടെ പഴയ സംസ്കാരത്തിന്റെ ചില സങ്കൽപ്പങ്ങളുടെ നിലനിൽപ്പും തമ്മിലുള്ള യുദ്ധം സത്യത്തിൽ അതാണു ഇവിടെ നടക്കുന്നത്