ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് വിജയ് യേശുദാസ്

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്.മലയാളത്തില്‍ മാത്രമല്ല ഇന്ത്യയിലെ തന്നെ ഒട്ടുമിക്ക ഭാഷകളിലും വിജയ് പാടിയിട്ടുണ്ട്.ഇപ്പോള്‍ ഗായകന്റെ വെളിപ്പെടുത്തലാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.മലയാള സിനിമകളില്‍ ഇനി ഗാനം ആലപിക്കില്ലെന്നാണ് വിജയ് യേശുദാസ് പറഞ്ഞിരിക്കുന്നത്.മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല.തമിഴിലും തെലുങ്കിലും അങ്ങനെയല്ല.അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് തീരുമാനം എടുത്തതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് പറഞ്ഞു.പിതാവ് യേശുദാസും സംഗീത ലോകത്ത് ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും വിജയ് യേശുദാസ് പറയുന്നു

മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വര്‍ഷം തികയുമ്പോഴാണ് വിജയിയുടെ പുതിയ പ്രഖ്യാപനം.പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് യേശുദാസ് നേടിയിരുന്നു.ഇതുവരെ മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് വിജയ് യേശുദാസ് നേടിയത്.അഭിനയ രംഗത്തും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.ധനുഷ് നായകനായി എത്തിയ മാരി എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത് വിജയ് യേശുദാസ് ആയിരുന്നു

അടുത്തിടെ പുതിയ സംരംഭത്തിന് വിജയ് യേശുദാസ് തുടക്കം കുറിച്ചിരുന്നു.ലോകോത്തര സലൂണ്‍ ബ്രാന്‍ഡിന്റെ കേരളത്തിലെ ആദ്യ ബ്രാഞ്ചിന്റെ ബ്രാന്‍ഡ് അംബാസഡറും ചുമതലക്കാരനുമൊക്കെയായി സുഹൃത്തുക്കള്‍ക്കൊപ്പം വിജയ് എത്തുകയാണ്.പുരുഷന്‍മാര്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍ രംഗത്തേയ്ക്കാണ് വിജയ് യേശുദാസ് ചുവടുവയ്ക്കുന്നത്.അടുത്ത സുഹൃത്തുക്കളായ വിജയ്,അനസ് നസിര്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് വിജയ് യേശുദാസ് പുതിയ സംരഭം തുടങ്ങുന്നത്.ദക്ഷിണേന്ത്യയില്‍ പല ബ്രാഞ്ചുകള്‍ തുടങ്ങാനുമാണ് തീരുമാനം.പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതാണ് വിജയ് യേശുദാസ് ലക്ഷ്യമിടുന്നത്.ഹെയര്‍ സ്‌റ്റൈല്‍,വരന്റെ എല്ലാവിധ മേയ്ക്കപ്പ്,മസാജ്,ഫേഷ്യല്‍ തുടങ്ങിയ സേവനകളും കൊച്ചിയില്‍ തുടങ്ങുന്ന ഷോപ്പില്‍ ലഭ്യമാകും.ഓഗസ്റ്റ് മധ്യത്തോടെ കൊച്ചിയിലായിരിക്കും ഇതിന് ഔപചാരിക തുടക്കം കുറിക്കുക.ഇപ്പോള്‍ കൊച്ചിയില്‍ പനമ്പള്ളി നഗറില്‍ ആദ്യ ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.പ്രളയത്തിന്റെ പരിണിത ഫലങ്ങള്‍ക്കൊടുവില്‍ കോവിഡും കൂടിയായപ്പോള്‍ താന്‍ ഉള്‍പ്പെടെയുള്ള ഗായകര്‍ക്ക് ലഭിക്കേണ്ടിയിരുന്ന അവസരങ്ങള്‍ നഷ്ടപ്പെട്ടു.ചെന്നൈയില്‍ താമസിക്കുമ്പോള്‍ നാട്ടില്‍ എന്തെങ്കിലും ചെയ്യണമെന്നും മുന്നോട്ടുള്ള വഴി കണ്ടെത്തണമെന്നുമുള്ള ചിന്തയിലാണ് പുതിയ സംരംഭം ആരംഭിച്ചതെന്ന് വിജയ് പറഞ്ഞിരുന്നു.