വിജയുടെ പിഴ ശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു.

ചെന്നൈ. ആദായനികുതി കേസിൽ തമിഴ് നടൻ വിജയ്ക്ക് പിഴശിക്ഷ ചുമത്തിയ ആദായനികുതി വകുപ്പിന്റെ നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിജയ്ക്ക് ഒന്നരകോടിയുടെ പിഴയാണ് ആദായനികുതി വകുപ്പ് ചുമത്തിയിരുന്നത്. 2015-16 സാമ്പത്തിക വർഷത്തിൽ ലഭിച്ച അധികവരുമാനം വിജയ് ആദായ നികുതി വകുപ്പിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ചാണ് നടന് പിഴശിക്ഷ ഇടുന്നത്.

‘പുലി’ സിനിമയുടെ പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി രൂപ കറൻസിയായും വിജയ് കൈപ്പറ്റിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നത്. ഈ തുകയടക്കം ഈ സാമ്പത്തിക വർഷം വിജയ്ക്ക് 15 കോടിയുടെ അധിക വരുമാനം ഉണ്ടായെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.

എന്നാൽ ആദായ നികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴ തുക 2018 ജൂൺ 30ന് മുമ്പ് ചുമത്തേണ്ടതാണെന്നും കാലപരിധിക്ക് ശേഷമുള്ള പിഴ നിയമാനുസൃതമല്ലെന്നും നടന്റെ അഭിഭാഷകൻ വാദിക്കുകയുണ്ടായി. ഈ വാദം മുഖവിലയ്ക്കെടുത്താണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരിക്കുന്നത്.