വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭർത്താവറിയാതെ കിടപ്പുമുറിയിലെ രഹസ്യഅറയിൽ സൂക്ഷിച്ച 25പവൻ മോഷ്ടിച്ചു

വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭർത്താവറിയാതെ വീട്ടിലെ കിടപ്പുമുറിയിലെ രഹസ്യഅറയിൽ സൂക്ഷിച്ച 25 പവൻ സ്വർണ്ണം കവർന്ന കേസിൽ യുവാവ് അറസ്റ്റിലായി. ഉഴമലയ്ക്കൽ കുളപ്പട വാലൂക്കോണം സുഭദ്ര ഭവനിൽ രാജേഷ്(32) ആണ് പോലീസ് പിടിയിലായത്. വിതുര സ്വദേശിയുടെ വീട്ടിലാണ് ഈ കവർച്ച നടന്നത്. ഒട്ടനവധി കേസുകളിൽ പ്രതിയായ രാജേഷ് ഫോൺ മുഖേന യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

ചികിത്സാ ആവശ്യത്തിനായി യുവതിയും ഭർത്താവും തിരുവനന്തപുരത്തു പോയ ദിവസമാണു മോഷണം നടന്നത്. വീട്ടിൽ സൂക്ഷിക്കാനായി ഒരു ബന്ധു ഏൽപ്പിച്ച സ്വർണമാണ് മോഷണം പോയത്. യുവതിയുടെ ഭർത്താവിന്റെ അമ്മ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

വീടൊന്നും കുത്തിപ്പൊളിക്കാതെ നടത്തിയ മോഷണത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് വീട്ടുകാരെ നിരന്തരം ചോദ്യം ചെയ്യുകയും യുവതിയുടെ ഫോൺ കോൾ പരിശോധിക്കുകയും ചെയ്തതോടെയാണ് പ്രതി കുടുങ്ങിയത്. തുടർന്ന് നിരന്തരം ഭീഷണിപ്പെടുത്തി പണം വാങ്ങി. വാഹനം വാങ്ങാൻ 10 ലക്ഷം രൂപ വേണമെന്നും തന്നില്ലെങ്കിൽ ഭർത്താവിനെ എല്ലാ വിവരവും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെ യുവതി കിടിപ്പുമുറിയിൽ ടൈലിനടിയിൽ സ്വർണം സൂക്ഷിച്ചിട്ടുള്ള കാര്യം വെളിപ്പെടുത്തി.

യുവതിയും ഭർത്താവും പുറത്തു പോയ സമയം വീടിന്റെ പിൻ വാതിൽ പൂട്ടാതെ കവർച്ചയ്ക്ക് സൗകര്യം ചെയ്തുകൊടുത്തു. സ്വർണം തൊളിക്കോട്, ആര്യനാട്, വിതുര ഭാഗങ്ങളിൽ പലയിടത്തായി പണയം വച്ചു രാജേഷ് പത്തുലക്ഷത്തിന്റെ കാർ വാങ്ങി. സ്വർണവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.