ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമ൦; രണ്ട് പേര്‍ കസ്റ്റഡിയില്‍

ഝാൻസിയിൽ തീവണ്ടി യാത്രക്കിടെയിൽ കന്യാസ്ത്രീകൾക്ക് നേരെ ഉണ്ടായ അക്രമത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്. വി.എച്ച്.പി, ഹിന്ദു ജാഗ്രൻ മഞ്ച് പ്രവർത്തകരായ അൻചൽ അർജരിയ, പർഗേഷ് അമരിയ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ മാർച്ച് 19 നാണ് ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ വെച്ച് തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡൽഹി പ്രൊവിൻസിലെ മലയാളി അടക്കമുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. രണ്ട് പേർ സന്യാസ വേഷത്തിലും മറ്റുള്ളവർ സാധാരണ വേഷത്തിലും ആയിരുന്നു. മതം മാറ്റാൻ ഒപ്പമുള്ള രണ്ട് പെൺകുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ആക്രമണത്തിന് ചിലർ ശ്രമിച്ചത്. തീവണ്ടിയിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കുകയും ചെയ്തിരുന്നു.

അർജരിയയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇയാൾ വി.എച്ച്.പി, ഹിന്ദു ജാഗ്രൻ മഞ്ച്, ഗോ രക്ഷ സമിതി എന്നിവയുടെ പ്രവർത്തകനാണെന്ന് ചേർത്തിട്ടുണ്ട്. സമാധാന ലംഘനത്തിന് ഇരുവരുടെയും പേരിൽ കേസ് എടുത്തിട്ടുണ്ടെന്നും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്നും ഝാൻസി ജില്ല മജിസ്ട്രേറ്റ് ആന്ദ്ര വംസി പറഞ്ഞു.
സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കെതിരായ നടപടികൾ പുരോഗമിക്കുകയാണെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. പിടിയിലായവർ കന്യാസ്ത്രീകളോടൊപ്പം ട്രെയിനിൽ സഞ്ചരിച്ചവരല്ലെന്നും എന്നാൽ സംഭവത്തിൽ ഇവർക്ക് പങ്കുള്ളതായും പോലീസ് ഇൻസ്പെക്ടർ സുനിൽ കുമാർ സിങ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ, അൽഫോൻസ് കണ്ണന്താനം ഉൾപ്പടെയുള്ളവർ വിഷയത്തിൽ ഇടപെട്ടിരുന്നു. സംഭവത്തിൽ തെറ്റുകാരായ ആളുകൾ ശിക്ഷിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു.