കഫേയില്‍ വെയ്റ്ററായി വരെ ജോലി ചെയ്തിട്ടുണ്ട്; ആ അനുഭവങ്ങളാണ് നടനാക്കിയതെന്ന് വിനയ് ഫോര്‍ട്ട്

സിനിമയിലെ പലരും പല ജോലികള്‍ ചെയ്ത് കഷ്ടപ്പെട്ടാണ് സിനിമാ മേഖലയില്‍ എത്തപ്പെട്ടിട്ടുള്ളത്. പലരും അവരുടെ അനുഭവങ്ങള്‍ തുറന്ന്് പറയാറുണ്ട് അത്തരത്തില്‍ മനസ് തുറക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്.
പാര്‍ട്ട് ടൈം ജോലി ചെയ്താണ് പഠനത്തിനായി പണം കണ്ടെത്തിയിരുന്നത് എന്നാണ് വിനയ് ഫോര്‍ട്ട് ക്ലബ് ഹൗസില്‍ നടന്ന ഒരു ചര്‍ച്ചക്കിടെ ആരാധകരുമായി പങ്കുവച്ചത്. സിനിമയില്‍ എത്തുന്നതിന് മുമ്പ്് പല മേഖലകളിലും ജോലി ചെയ്തിരുന്നതായി നടന്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു.

മെഡിക്കല്‍ ഷോപ്പില്‍ മരുന്നെടുത്തു കൊടുക്കാന്‍ നിന്നിട്ടുണ്ട്, ഡോര്‍-ടു-ഡോര്‍ മാര്‍ക്കറ്റിംഗ് ചെയ്തിട്ടുണ്ട്, ഫോര്‍ട്ട് കൊച്ചിയിലെ കഫെയില്‍ വെയ്റ്ററായി ജോലിയെടുത്തിട്ടുണ്ട്. അന്നത്തെ അനുഭവ സമ്പത്താണ് ഇന്ന് താന്‍ സിനിമയില്‍ നിന്നും തിരികെ നേടുന്നത് എന്ന് വിനയ് ഫോര്‍ട്ട് പറയുന്നു.

വിനയ് ഫോര്‍ട്ടിന്റെ അച്ഛന്‍ ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. പത്താം ക്ലാസിന് ശേഷം ചേട്ടനോ ചേച്ചിയോ താനോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അച്ഛനമ്മമാരെ ആശ്രയിച്ചിട്ടില്ല എന്ന് താരം പറയുന്നു. സാമ്പത്തിക ഭദ്രതയുള്ള വ്യക്തിയായിരുന്നില്ല. പാര്‍ട്ട്-ടൈം ജോലികള്‍ ചെയ്തു.

അതേസമയം, മാലിക് ആണ് വിനയ് ഫോര്‍ട്ടിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. കനകം കാമിനി കലഹം എന്ന നിവിന്‍ പോളി ചിത്രത്തിലും ഷെയ്ന്‍ നിഗത്തിനെ നായകനാക്കി ടി.കെ രാജീവ് കുമാര്‍ ഒരുക്കുന്ന ബര്‍മുഡ എന്ന ചിത്രത്തിലും വിനയ് ഫോര്‍ട്ട് വേഷമിടുന്നുണ്ട്.