പുത്തന്‍ വീട്ടില്‍ തങ്ങള്‍ക്കൊപ്പം അമ്മയില്ലെന്ന് വിശ്വസിക്കാനാവാതെ മക്കള്‍, നാടിനെ കണ്ണീരിലാഴ്തി നിഷയുടെ മരണം

നിഷയും കുടുംബവും

പത്തനംതിട്ട: കോവിഡ് ലോക്ക്ഡൗണ്‍ അയവുകള്‍ വന്നതോടെ റോഡ് അപകടങ്ങളും കൂടി. ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണവും ഇപ്പോള്‍ വര്‍ദ്ധിച്ച് വരികയാണ്. ഇത്തരത്തില്‍ പത്തനംതിട്ട കിളിവയല്‍ എംസി റോഡില്‍ ഉണ്ടായ അപകടത്തില്‍ പുതുശേരിഭാഗം ലക്ഷ്മി നിവാസില്‍ നിഷ മരിച്ചു. അമ്മയുടെ വിയോഗം വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ് സൂര്യ ദേവും സൗരവും. പുതിയ വീട്ടില്‍ താമസിക്കാന്‍ തങ്ങള്‍ക്ക് ഒപ്പം അമ്മയില്ലെന്നും അവര്‍ക്ക് അംഗീകരിക്കാനാവുന്നില്ല. നാടിനെയും കുടുംബത്തെയും ഒന്നാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് നിഷയുടെ വിയോഗം.

കോട്ടമുഗളില്‍ പുതിയ വീട് നിര്‍മാണം പുരോഗമിക്കുകയാണ്. ഇവിടെ എത്തി ജോലിക്കാര്‍ക്ക് കൂലി നല്‍കി തിരികെ പോരുമ്പോഴാണ് നിഷയ്ക്ക് അപകടം സംഭവിച്ചത്. നിഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. പന്തളം എന്‍എസ്എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സിങ് ട്യൂട്ടറായിരുന്ന നിഷ ഇന്നലെ അവധിയെടുത്താണ് പുതിയ പുതിയ വീടിന്റെ നിര്‍മാണ കാര്യങ്ങള്‍ക്കായി പോയത്. ഈ യാത്രയാണ് പിന്നീട് നിഷയുടെ ജീവനെടുത്തത്.

നിഷയുടെ മൂത്ത മകന്‍ സൂര്യദേവ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇളയ മകന്‍ സൗരവ് എല്‍കെജി വിദ്യാര്‍ഥിയും. നിഷയുടെ ഭര്‍ത്താവ് ദക്ഷിണാഫ്രിക്കയിലാണ്. നിഷയും മക്കളും നിഷയുടെ അച്ഛന്‍ രാമചന്ദ്രന്‍ നായര്‍ക്കൊപ്പമാണ് താമസിച്ച് വന്നത്.

ലോക്ഡൗണ്‍ ഇളവില്‍ വാഹനത്തിരക്ക് വര്‍ധിച്ചതോടെ എംസി റോഡില്‍ അപകടങ്ങള്‍ പതിവായി. ഏനാത്തിനും വടക്കടത്തുകാവിനും ഇടയില്‍ ഒരു മാസത്തിനിടെ ആറ് അപകടങ്ങളാണ് ഉണ്ടായത്.