ത്വക്ക് രോഗത്തിന് മന്ത്രവാദ ചികിത്സ നടത്തിയ യുവതി മരിച്ചെന്ന് പരാതി. കോഴിക്കോട് കല്ലാച്ചി കുനിങ്ങാട് സ്വദേശിനി ന്യുർജഹാനാണ് മരിച്ചത്. 44 വയസായിരുന്നു. മന്ത്രവാദ ചികിത്സയുടെ പേരിൽ ഭർത്താവ് വൈദ്യസഹായം നിഷേധിച്ചതിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ചികിത്സയ്ക്കായി ആലുവയിലേക്ക് കൊണ്ടുപായത് ഭർത്താവെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ കോഴിക്കോട് വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിൽവെച്ചായിരുന്നു മരണം. ഭർത്താവ് ജമാലാണ് മന്ത്രവാദ ചികിത്സയുടെ പേരിൽ യുവതിയ്‌ക്ക് വൈദ്യസഹായം നിഷേധിച്ചത്. മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലാണ്. പോസ്റ്റ്മാർട്ടം നാളെ നടക്കും. പോലീസ് ഇടപെട്ട് നൂർജഹാന്റെ മൃതദേഹം മന്ത്രവാദ കേന്ദ്രത്തിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വളയം പോലീസ് അന്വേഷണം ആരംഭിച്ചു.