കളിക്കിടയിൽ ഉണ്ടായ വഴക്ക് : 14 വയസ്സുകാരനെ ഏഴുവയസ്സുകാരൻ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി.

ജയ്പൂര്‍/ വീട്ടുമുറ്റത്ത് കളിക്കിടയിൽ ഉണ്ടായ വഴക്ക് മൂത്തപ്പോൾ 14 വയസ്സുകാരനെ ഏഴുവയസ്സുകാരൻ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. 14 വയസ്സുകാരനെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഏഴുവയസ്സുകാരനെതിരെ പോലീസ് കേസെടുത്തു. ഗുരുതരമായി പൊള്ളലേറ്റ് ഒരു മാസത്തോളം ചികിത്സയില്‍ കഴിയുകയായിരുന്ന പതിനാലുകാരന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വീടിന് വെളിയില്‍ കളിച്ചു കൊണ്ടിരിക്കേ, ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

രാജസ്ഥാനില്‍ കോട്ടയിലെ പ്രേം നഗര്‍ കോളനിയിലാണ് സംഭവം. വീടിന് വെളിയില്‍ കളിച്ചു കൊണ്ടിരിക്കേ കുട്ടികള്‍ തമ്മില്‍ വഴക്കുകൂടി. കുപിതനായ ഏഴുവയസ്സുകാരന്‍ തൊട്ടരികില്‍ പാര്‍ക്ക് ചെയ്തിരുന്ന അച്ഛന്റെ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ കുപ്പിയുമായി എത്തി 14കാരന്റെ ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. – പൊലീസ് പറയുന്നു.

60 ശതമാനം പൊള്ളലേറ്റ 14കാരന്‍ എംബിഎസ് ആശുപത്രിയില്‍ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കുട്ടി മരണപെട്ടു. മരിക്കുന്നതിന് മുന്‍പ് 14കാരന്‍ പൊലീസിന് നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്.

ഏഴു വയസ്സുകാരന്റെ കുടുംബം മധ്യപ്രദേശ് സ്വദേശികളാണ്. ജീവിതമാര്‍ഗം തേടിയാണ് കുടുംബം രാജസ്ഥാനില്‍ എത്തുന്നത്. സംഭവത്തിന് പിന്നാലെ ഏഴുവയസ്സുകാരനും കുടുംബവും മധ്യപ്രദേശിലേക്ക് തന്നെ മടങ്ങി പോയിരുന്നു. 14കാരന്‍ ചികിത്സയിലിരിക്കേ മരണപെട്ടതോടെ, 302-ാം വകുപ്പ് അനുസരിച്ച് ഏഴുവയസ്സുകാരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്.