തനിക്കെന്താണ് സംഭവിക്കുന്നത് എന്നറിയാതെ കുട്ടികള്‍ ഇന്നും നിന്ന് കൊടുക്കുന്നത് സ്‌കൂള്‍ അധ്യാപകര്‍ക്ക് മുന്നില്‍ മാത്രമല്ല

സിപിഎം മലപ്പുറം നഗരസഭാംഗവും അധ്യാപകനുമായ കെവി ശശികുമാര്‍ വിദ്യാര്‍ത്ഥിനികളെ 30 വര്‍ഷത്തോളം പീഡനത്തിനിരയാക്കിയെന്ന പരാതി കഴിഞ്ഞ ദിവസമാണ് പുറത്തു വരുന്നത്. പരാതിയില്‍ പോക്‌സോ കേസ് എടുത്തതോടെ ശശികുമാര്‍ ഒളിനില്‍ പോയിരിക്കുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.

അധ്യാപകരും ബന്ധുക്കളും മറ്റു പരിചയക്കാരും എന്ന് വേണ്ട ചൂഷണമോ അതിക്രമമോ നടത്തിയത് ആരൊക്കെ തന്നെയായാലും, എത്ര കാലത്തിന് ശേഷമാണോ അതിജീവിതര്‍ക്ക് പറയാന്‍ തോന്നുന്നത്, ധൈര്യം കൈവരുന്നത് അത്ര കാലത്തിന് ശേഷവും കടുത്ത രീതിയില്‍ ശിക്ഷിക്കപ്പെടണം. ആരായാലും അതിനൊരു ദയയും കരുതേണ്ടതില്ല.- ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഡോക്ടര്‍ ഷിംന അസീസ് പങ്കുവച്ച കുറിപ്പ് ഇങ്ങനെ, കെ വി ശശികുമാര്‍ എന്ന സ്‌കൂള്‍ അധ്യാപകന്‍ മുപ്പത് വര്‍ഷത്തോളമായി വിദ്യാര്‍ഥികളോട് ലൈംഗികചൂഷണം നടത്തി എന്ന പൂര്‍വ വിദ്യാര്‍ഥികളുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ‘മുപ്പത് വര്‍ഷം നിന്ന് കൊടുത്തില്ലേ?’ എന്ന അളിഞ്ഞ ചോദ്യം നാക്കിന്‍ തുമ്പത്ത് വന്ന് നില്‍ക്കുന്നവരോട് ഒന്നേ പറയാനുള്ളൂ – ഇത്ര കാലത്തിന് ശേഷമെങ്കിലും ഇക്കാര്യം പുറത്ത് പറയാന്‍ ആ വ്യക്തികള്‍ എടുത്തിരിക്കുന്ന സ്ട്രഗിളിനെ അംഗീകരിക്കുകയാണ് വേണ്ടത്. തനിക്കെന്താണ് സംഭവിക്കുന്നത് എന്നറിയാതെ കുട്ടികള്‍ ഇന്നും നിന്ന് കൊടുക്കുന്നത് സ്‌കൂള്‍ അധ്യാപകര്‍ക്ക് മുന്നില്‍ മാത്രമല്ല.

അധ്യാപകരും ബന്ധുക്കളും മറ്റു പരിചയക്കാരും എന്ന് വേണ്ട ചൂഷണമോ അതിക്രമമോ നടത്തിയത് ആരൊക്കെ തന്നെയായാലും, എത്ര കാലത്തിന് ശേഷമാണോ അതിജീവിതര്‍ക്ക് പറയാന്‍ തോന്നുന്നത്, ധൈര്യം കൈവരുന്നത് അത്ര കാലത്തിന് ശേഷവും കടുത്ത രീതിയില്‍ ശിക്ഷിക്കപ്പെടണം. ആരായാലും അതിനൊരു ദയയും കരുതേണ്ടതില്ല. അല്ലാതെ, ഒരു പതിനഞ്ചുവയസ്സുകാരിയായ കുഞ്ഞിനെ വേദിയില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടതിന് പകരം ഈ വിഷയം പോസ്റ്ററൊട്ടിച്ച് ബാലന്‍സ് ചെയ്ത് നടക്കാമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അതങ്ങ് എട്ടായി മടക്കി കൈയില്‍ വച്ചാല്‍ മതി. ഓരോ തെറ്റും തെറ്റാണ്. ഒരു തെറ്റിനെ മറുതെറ്റിന്റെ ഗ്രാവിറ്റി കൊണ്ട് ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ സ്വയം അപഹാസ്യരാവുകയേയുള്ളൂ.