ഹര്‍ജിക്കാരനെ പേപ്പട്ടി എന്ന് ആക്ഷേപിച്ച ലോകായുക്ത ആര്‍ക്കുവേണ്ടിയാണ് വിടുപണി ചെയ്യുന്നതെന്ന് വ്യക്തമാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം. ഹര്‍ജിക്കാരനെ പേപ്പട്ടി എന്ന് വിളിച്ച ലോകായുക്ത ആര്‍ക്കു വേണ്ടിയാണ് വിടുപണി ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേസ് 12ന് പരിഗണിക്കുവാന്‍ ഇരിക്കെ ഹര്‍ജിക്കാരനെതിരെ ലോകായുക്ത ഇന്ന് നടത്തിയ പരാമര്‍ശങ്ങള്‍ വിധി ഏത് ദിശയിലാണെന്ന് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സല്‍ക്കാരത്തിന്റെ രുച നാവിന്‍ തുമ്പത്തിരിക്കുമ്പോള്‍ ലോകായുക്തയില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കെണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയെ വ്യക്തിപരമായി ആക്രമിക്കുന്ന ഒന്നും ഹര്‍ജിക്കാരന്‍ ചെയ്തിട്ടില്ല. ലോകായുക്തയെ ശക്തമായി വിമര്‍ശിച്ചത് മുഖ്യമന്ത്രിയുടെ വലംകയ്യായ മുന്‍ മന്ത്രിയാണ്. ഇതിലൊന്നും പ്രതികരിക്കുവാന്‍ ലോകായുക്ത തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദുരിതാശ്വാസനിധി അഴിമതിക്കേസ് ലോകായുക്തയുടെ പരിധിയില്‍ വരുമെന്ന് 2019 ല്‍ ജസ്റ്റിസ് പയസ് സി കുര്യക്കോസ്, ജസ്റ്റിസ് കെപി ബാലചന്ദ്രന്‍, ജസ്റ്റിസ് എകെ ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഫുള്‍ബെഞ്ച് കണ്ടെത്തുകയും തുടര്‍ന്ന് മൂന്ന് വര്‍ഷം വാദം കേള്‍ക്കുകയും ചെയ്തതാണ്. ഇതെല്ലാം മാറ്റി വീണ്ടും വാദം കേള്‍ക്കുമ്പോള്‍ എന്തോ ചീഞ്ഞ് നാറുന്നുവെന്ന് ജനങ്ങള്‍ക്ക് തോന്നിയാല്‍ എങ്ങനെ കുറ്റംപറയുവാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.