തിരുവനന്തപുരം : ബിൽ അടയ്‌ക്കാത്ത സർക്കാർ – പൊതുമേഖല സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് കെഎസ്ഇബി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇതുവരെയും ബില്ലടയ്‌ക്കാത്ത സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരാൻ കെഎസ്ഇബി തീരുമാനിച്ചത്. ഇതിനായുള്ള അനുമതി സർക്കാരിനോട് തേടിയിട്ടുണ്ട്.
എന്നാൽ ബോർഡിന് കുടിശ്ശിക വരുത്തിയ സർക്കാർ ആശുപത്രികളുടെ വൈദ്യുതി വിച്ഛേദിക്കില്ല. വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഫ്യൂസ് ഉൗരാൻ അനുവദിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.വാട്ടർ അതോറിറ്റിയുടെ കണക്ഷൻ വിഛേദിക്കാനുള്ള മുൻഗണന നിശ്ചയിക്കാൻ കുടിശിക നിവാരണ സെല്ലിനെ കെഎസ്ഇബി ബോർഡ് ചുമതലപ്പെടുത്തി. സർക്കാർ നിർദ്ദേശ പ്രകാരമുള്ള എസ്‌ക്രോ കരാർ അക്കൗണ്ട് രൂപീകരിക്കാൻ വാട്ടർ അതോറിറ്റി തയ്യാറാകാത്തതാണ് കാരണം.
കെഎസ്ഇബിയുടേയും വാട്ടർ അതോറിറ്റിയുടെയും ഇടപാടുകൾക്ക് വേണ്ടിയാണ് സർക്കാർ എസ്‌ക്രോ അക്കൗണ്ട് രൂപീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചത്. എസ്‌ക്രോ കരാറുമായി ഒത്തുപോകാൻ വാട്ടർ അതോറിറ്റി തയ്യാറായില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന കടുത്ത നിലപാടിലാണ് കെഎസ്ഇബി.